
ചവറ കുടുംബക്കോടതി ജഡ്ജി ക്കെതിരെ ലൈംഗികാധിക്ഷേപ പരാതിയിൽ ഹൈക്കോടതി അന്വേഷണം ആരംഭിച്ചു. കുടുംബ കോടതിയിലെത്തിയ പരാതിക്കാരികൾക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയിലാണ് അന്വേഷണം. പരാതിയെ തുടർന്ന് ചവറ കുടുംബ കോടതി ജഡ്ജി വി. ഉദയകുമാറിനെ കുടുംബ കോടതിയുടെ ചുമതലയിൽ നിന്ന് മാറ്റി.
വിവാഹമോചന കേസിൽ ഹാജരായ മൂന്ന് സ്ത്രീകളാണ് ജഡ്ജി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കൊല്ലം ജില്ലാ കോടതിയെ സമീപിച്ചത്. കൊല്ലം ജില്ല ജഡ്ജി വിവരം ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. വിവാഹമോചന ഹർജികളുമായി എത്തുന്ന സ്ത്രീകളെ കോടതി നിയോഗിക്കുന്ന അഭിഭാഷകരാണ് സാധാരണ കൗൺസിലിങ് നടത്തുക.
ALSO READ; തോട്ടപ്പള്ളിയിലെ സ്ത്രീയുടെ കൊലപാതകം മോഷണത്തിനിടെയോ ശാരീരികബന്ധത്തിനിടെയോ? ചുരുളഴിക്കാൻ പൊലീസ്
എന്നാൽ, ചവറ കുടുംബക്കോടതിയിൽ ജഡ്ജി നേരിട്ട് പരാതിക്കാരികളെ ചേംബറിലേക്ക് വിളിച്ചെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നുമാണ് ആക്ഷേപം. പരാതിയെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഹൈക്കോടതി നിർദ്ദേശം നൽകി. ജില്ല ജുഡീഷ്വറി രജിസ്റ്റാറാണ് അന്വേഷണം നടത്തുക. ചൊവ്വാഴ്ച ഹൈകോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൊല്ലം ജില്ല ജഡ്ജിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും.
അന്വേഷണത്തിന്‍റെ ഭാഗമായി ജഡ്ജി ഉദയകുമാറിനെ കുടുംബകോടതിയുടെ ചുമതലയിൽ നിന്നും എം എ സി റ്റി കോടതിയിലേക്ക് സ്ഥലംമാറ്റി. കുടുംബകോടതി ജഡ്ജിയുടെ ചേംപറിലാണ് പരാതിക്ക് അടിസ്ഥാനമായ കാര്യങ്ങള്‍ നടന്നതെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. എന്നാൽ പരാതിക്കാര്‍ അന്വേഷണം ആവശ്യപ്പെട്ട് ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

