
അസമിൽ നിന്നും 14കാരിയെ പ്രേമം നടിച്ച് തട്ടികൊണ്ടുവന്ന സംഭവത്തിൽ കാമുകൻ ഉൾപ്പെടെ മൂന്നു പേർ ആലുവയിൽ പിടിയിലായി. അസാം നാഗോൺ ജില്ലയിലെ റംഗാലു സ്വദേശി സദ്ദാം ഹുസൈൻ, ഇയാളുടെ ബന്ധു ഹബീബുൽ റഹ്മാൻ, ഭാര്യ അഫ്സാന ബീഗം എന്നിവരാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ പിടിയിലായത്. തീവണ്ടിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
അസം പൊലീസ് നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് ഡിബ്രുഗഡ് – കന്യാകുമാരി എക്സ്പ്രസിൽ നിന്നും ഇവരെ കണ്ടെത്തിയത്. നാഗോൺ ജില്ലയിലെ സദർ സ്വദേശിയായ പെൺകുട്ടിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുവന്നത്. സദ്ദാം ഹുസൈൻ്റെ ബന്ധുക്കളായ ദമ്പതികൾക്കൊപ്പം അവരുടെ കൈക്കുഞ്ഞും ഉണ്ടായിരുന്നു.
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെയും യുവതിയെയും കുഞ്ഞിനെയും സ്ത്രീകളെ സംരക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് താത്കാലികമായി മാറ്റി. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പോക്സോ കേസ്, തട്ടികൊണ്ടുപോകൽ ഉൾപ്പെടെയുള്ള കുറ്റം ചുമത്തി പ്രതികൾക്കെതിരെ അസാം സദർ പൊലീസ് കേസെടുത്തിട്ടുണ്ട്. അസാം പൊലീസ് എത്തിയ ശേഷം കോടതി അനുമതിയോടെ പെൺകുട്ടിയെയും പ്രതികളെയും കൈമാറുമെന്ന് ആർപിഎഫ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


