
തൃശൂർ വരന്തരപ്പിളിയിൽ ഗർഭിണിയായ യുവതി ഭർതൃവിട്ടിൽ തീ കൊളുത്തി മരിച്ച സംഭവം ഭർതൃപീഡനത്തെ തുടർന്ന്. 20 വയസുള്ള അർച്ചനയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. സംഭവത്തിൽ ഭർത്താവ് ഷാരോണിനെതിരെയും, ഇയാളുടെ അമ്മ രജനിക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. 6 മാസം മുൻപാണ് വരന്തരപ്പിളി മാട്ടുമ്മല സ്വദേശി ഷാരോണിന്റെയും അർച്ചനയുടെയും വിവാഹം കഴിയുന്നത്.
ഇരുവരുടെതും പ്രണയവിവാഹമായിരുന്നു. എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും അർച്ചനയുടെ കുടുംബം വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ആറുമാസത്തോളമായി സ്ത്രീധനം നൽകിയില്ല എന്ന പേരിൽ അർച്ചന നിരന്തരമായ ശാരീരിക, മാനസീക പീഡനം നേരിട്ടിരുന്നു.
ഷാരോൺ പലപ്പോഴായി അർച്ചനയെ മർദ്ദിച്ചിരുന്നു. അർച്ചന മരണപ്പെടുന്നതിന് കുറച്ച് ദിവസം മുൻപ് ഷാരോൺ അർച്ചന പഠിക്കുന്ന കോളേജിൽ എത്തിയും മർദ്ദിച്ചിരുന്നു. ഇതു കണ്ട കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ അർച്ചനയുടെ കുടുംബത്തെ വിവരമറിയിക്കുകയും ചെയ്തു. പീഡന വിവരങ്ങൾ പുറത്തറിയാതിരിക്കാൻ അർച്ചന ഫോണിൽ വീട്ടുകാരെ വിളിക്കുന്നതു പോലും ഷാരോണിൻ്റെ കുടുംബം തടഞ്ഞിരുന്നു.
സംഭവത്തിൽ ഷാരോണിനെതിരെയും ഇയാളുടെ അമ്മ രജനിക്കുമെതിരെയും പൊലീസ് കേസ് എടുത്തു. ഇവരെ ഉടൻ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യും. അർച്ചനയുടെ കുടുംബത്തിൻ്റെ പരാതിയെ തുടർന്നാണ് വരന്തരപ്പിളി പൊലീസ് കേസ് എടുത്തത്. ഷാരോൺ ലഹരി കേസിൽ ഉൾപെടെ പ്രതിയായിട്ടുള്ള ആളാണ്. ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് അർച്ചനയെ വീടിനു പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

