
മുംബൈയിൽ ഒരു വ്യവസായിയുടെ മകനെതിരെ വ്യാജ പീഡനക്കേസ് നൽകി 10 കോടി തട്ടാൻ ശ്രമിച്ച രണ്ട് സ്ത്രീകളെ മുംബൈ പൊലീസിന്റെ ആന്റി എക്സ്റ്റോർഷൻ സെൽ അറസ്റ്റ് ചെയ്തു. ഹേമലത ആദിത്യ പട്കർ (39), അമ്രീന ഇക്ബാൽ സാവേരി (33) എന്നിവരാണ് പിടിയിലായത്. ഗോരേഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി അരവിന്ദ് ഗോയലിന്റെ മകൻ റിതത്തിനെയാണ് ഇവർ തട്ടിപ്പിനായി ലക്ഷ്യമിട്ടത്. ഇദ്ദേഹത്തിന്റെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് നവംബർ 14-ന് അംബോലിയിലെ ഒരു ഹോട്ടലിൽ പാർട്ടി നടന്നിരുന്നു.
പാർട്ടി അവസാനിച്ചതിന് ശേഷം, റിതം, പ്രതിശ്രുത വധുവും സുഹൃത്ത് എന്നിവർ ലിഫ്റ്റിൽ താഴേക്ക് പോകുന്നതിനിടെ ലിഫ്റ്റിൽ കയറിയ ഒരു അജ്ഞാത സ്ത്രീ റിതം തന്റെ നേരെ ലേസർ ലൈറ്റ് ചൂണ്ടിയെന്ന് ആരോപിച്ച് ബഹളമുണ്ടാക്കി. യുവാവിന്റെ പ്രതിശ്രുത വധുവും സഹോദരനും സുഹൃത്തും ഒപ്പമുള്ളപ്പോഴായിരുന്നു സംഭവം. ലിഫ്റ്റ് ഗ്രൗണ്ട് ഫ്ലോറിൽ എത്തിയപ്പോൾ ഈ സ്ത്രീ ബഹളമുണ്ടാക്കി ആളെ കൂട്ടുകയും അംബോലി സ്റ്റേഷനിൽ പീഡന കേസ് നൽകുകയും ചെയ്തു.
കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കണമെങ്കിൽ 10 കോടി രൂപ വേണമെന്ന് പ്രതികൾ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ മകൻ ജീവിതാവസാനം വരെ ജയിലിൽ കിടക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് അരവിന്ദ് ഗോയൽ പൊലീസിൽ പരാതി നൽകി. ശേഷം തട്ടിപ്പുകാരെ ബന്ധപ്പെട്ട് പണം കൈമാറാമെന്ന് പറഞ്ഞ് പൊലീസ് കെണിയൊരുക്കുകയായിരുന്നു. പൊലീസ് നീക്കം അറിയാതെ പണം വാങ്ങാനെത്തിയ ഇവരെ പണമടങ്ങിയ പെട്ടി കൈമാറുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിലെ മറ്റൊരാൾ ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

