
തെലങ്കാന ഹൈദരാബാദിൽ യൂട്യൂബറെ മരിച്ച നിലയിൽ കണ്ടെത്തി. യൂട്യൂബറും ബിഎസ്‌സി വിദ്യാർഥിനിയുമായ ബോണു കൊമാലിയെ (21) ആണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നാലെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ആത്മഹത്യക്കുറിപ്പ് എഴുതിയതിന് ശേഷം മരിക്കുകയായിരുന്നു. മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന യുവാവിനെ തനിക്ക് മറക്കാൻ കഴിയുന്നില്ലെന്നും എങ്ങനെ മുന്നോട്ട് പോകുമെന്ന് അറിയില്ലെന്ന് യുവതി തൻ്റെ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. അവൻ തന്റേതല്ലെന്ന് അറിയാമെന്നും എന്നാൽ അവൻ തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുവതി തൻ്റെ ആത്മഹത്യക്കുറിപ്പിൽ എഴുതി.
ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശിനിയായ കൊമാലി, ഹൈദരാബാദിലെ സ്വകാര്യ കോളേജിൽ ബിഎസ്‌സിക്ക് പഠിക്കുകയായിരുന്നു. കഴിഞ്ഞ 11 മാസമായി ഒറ്റയ്ക്കായിരുന്നു താമസം. 27 വയസ്സുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറും സഹ യൂട്യൂബറുമായ യുവാവുമായി മൂന്ന് വർഷത്തെ പ്രണയത്തിലായിരുന്നുവെങ്കിലും, ഇരുവരും വേർപിരിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. ആറ് മാസം മുമ്പ് കൊമാലി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് പൊലീസ് പറഞ്ഞു.
മരിക്കുന്നതിന് തൊട്ടുമുൻപ് കുവൈറ്റിൽ ജോലി ചെയ്യുന്ന അമ്മയ്ക്ക് “ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു അമ്മേ” എന്ന സന്ദേശം അയച്ചിരുന്നു. ഇളയ സഹോദരനെ നോക്കണമെന്നും സന്ദേശത്തിലുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

