കുസാറ്റ് ഫെസ്റ്റ് അപകടം; കളമശേരി മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ ബോര്‍ഡ് ചേരും

കളമശേരി മെഡിക്കല്‍ കോളേജില്‍ അല്‍പസമയത്തിനകം മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 31 പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് വാര്‍ഡിലും 2 പേര്‍ ഐസിയുവിലും ഒരാള്‍ അത്യാഹിത വിഭാഗത്തിലുമുണ്ട്. 18 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും 2 പേര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലുമാണുള്ളത്.

Also Read : ‘നാടിനെയാകെ ഞെട്ടിക്കുന്ന ദുരന്തമാണ് കുസാറ്റില്‍ സംഭവിച്ചിരിക്കുന്നത്’; മുഖ്യമന്ത്രി

അതേസമയം കളമശേരി കുസാറ്റ് സർവകലാശാല കാമ്പസിൽ ടെക് ഫെസ്റ്റിനിടെയുടെയുണ്ടായ ദുരന്തത്തെ തുടർന്ന് നവകേരള സദസ് പരിപാടികൾ മാത്രമായി ചുരുക്കുമെന്ന് സദസ് കോ ഓർഡിനേറ്ററായ മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു. സ്ഥലം എം എൽ എയും മന്ത്രിയുമായ പി രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും സ്ഥലത്ത് എത്തിയിട്ടുണ്ട്. ബോളിവുഡ് ഗായികയുടെ ഗാനസദ്യ തുടങ്ങും മുമ്പ് മഴയുണ്ടായപ്പോഴുണ്ടായ തിക്കും തിരക്കിലും 4 കുട്ടികൾ മരിക്കുകയും 60തിലേറെ പേർക്ക് പരിക്കേൽക്കുകയുമാണുണ്ടായത്. പരിക്കേറ്റവരെ കളമശേരിയിലെയും സമീപ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരണമടഞ്ഞതിൽ മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്.

Also Read : വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം വേദനാജനകം, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കും; മന്ത്രി ആര്‍ ബിന്ദു

വ്യവസായ മന്ത്രി പി രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് നിയോഗിച്ചു. അവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യമന്ത്രി വീണ ജോർജ് ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here