
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിൻറെ വിജയത്തിനു പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിടുന്നതായി എഴുത്തുകാർ. എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജിനെക്കാളും സൈബർ ആക്രമണം നേരിടുന്നത് താനാണെന്ന് കെ ആർ മീര പറഞ്ഞു. ഒരു ഉപതെരഞ്ഞെടുപ്പ് ജയിച്ചപ്പോൾ തന്നെ സർവ്വ മത വിഷ ജീവികളും മാളം വിട്ട് പുറത്തിറങ്ങിയെന്ന് ബെന്യാമിനും ഫേസ്ബുക്കിൽ കുറിച്ചു.
നിലമ്പൂരിൽ ജമാ അത്തെ ഇസ്ലാമി അടക്കമുള്ള മത വർഗീയ വാദികളുടെ കൂട്ടുപിടിച്ച് ഉപതെരഞ്ഞെടുപ്പിലെ ആര്യാടൻ ഷൗക്കത്തിൻറെ വിജയത്തിനു പിന്നാലെ വലിയ സൈബർ ആക്രമണമാണ് വലത് സൈബർ ഹാൻഡിലുകളിൽ നിന്ന് എഴുത്തുകാർക്ക് നേരിടേണ്ടി വരുന്നത്.
ഉപതെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം ഇടത് സ്ഥാനാർത്ഥി എം സ്വരാജിനെക്കാളും തന്നെയാണ് സാമൂഹിക മാധ്യമങ്ങൾ വഴി ആക്രമിക്കുന്നതെന്ന് എഴുത്തുകാരി കെ ആർ മീര പറഞ്ഞു. എഴുത്തുകാർക്ക് രാഷ്ട്രീയം പറയുന്നതിൽ എന്ത് അവകാശം എന്ന ചോദ്യത്തിലേക്ക് വരുന്നവിധം ജനാധിപത്യത്തെയും ലോകത്തെയും രാഷ്ട്രീയത്തെയും പറ്റിയുള്ള ചിന്തകളും സമീപനവും ചുരുങ്ങി ചുരുങ്ങി നാം ഏത് കാലത്താണ് ജീവിക്കുന്നതെന്ന് സംശയിക്കുന്ന തരത്തിലേക്കെത്തിയെന്ന് മീര പറഞ്ഞു.
പുതിയ തലമുറ രാഷ്ട്രീയത്തിൽ എന്താണ് പഠിച്ചിരിക്കുന്നത്, ഇവർക്ക് എന്ത് ലോകബോധ്യമാണ് ഉണ്ടായിരിക്കുന്നത് എന്നതിനെപ്പറ്റി വലിയ സംശയമാണ് ഉണ്ടായിരിക്കുന്നതെന്നും മീര കൂട്ടിച്ചേർത്തു.
അതേസമയം ഒരു ഉപതെരഞ്ഞെടുപ്പിൽ വലതു മുന്നണി വിജയിച്ചപ്പോഴേക്കും കേരളത്തിലെ സർവ്വമത വിഷജീവികളും മാളം വിട്ട് പുറത്തുവന്ന് തിമിർത്താടുകയാണെന്ന് എഴുത്തുകാരൻ ബെന്യാമിൻ ഫേസ്ബുക്കിൽ കുറിച്ചു. ശ്രദ്ധിച്ചാൽ കേരളത്തിന് കൊള്ളാമെന്നും ബെന്യാമിൻ മുന്നറിയിപ്പ് നൽകുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here