
പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നതിനിടെ, അച്ഛന് കരള്‍ പകുത്ത് നല്‍കി മകള്‍. കരള്‍ രോഗത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കൊടുങ്ങല്ലൂര്‍ സ്വദേശി അജിതനാണ് മകള്‍ അക്ഷര സ്വന്തം കരള്‍ നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. ശസ്ത്രക്രിയക്കു ശേഷം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത അക്ഷര, അച്ഛന്‍റെ ആശീര്‍വാദത്തോടെ പരീക്ഷയെഴുതുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ ഡോ. എ പി ജെ അബ്ദുല്‍ കലാം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സ് & ക്രിമിനോളജിയിലെ അവസാന വര്‍ഷ ഫോറന്‍സിക് സയന്‍സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് അക്ഷര. പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് അച്ഛന് രോഗം സ്ഥിരീകരിച്ചത്. ആദ്യം വീടിനു സമീപത്തുള്ള ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ലിസി ആശുപത്രിയിലെ ഗാസ്ട്രോ എന്‍ററോളജി വിഭാഗത്തിലേക്ക് എത്തുകയായിരുന്നു.
വിശദമായ പരിശോധന നടത്തിയ ഡോക്ടര്‍മാര്‍ കരള്‍മാറ്റ ശസ്ത്രക്രിയ വേണമെന്ന് നിര്‍ദ്ദേശിച്ചു. ഒരു നിമിഷം പോലും ആലോചിക്കാതെ മകള്‍ അക്ഷര അച്ഛന് കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായി.മകളുടെ പരീക്ഷ കഴിഞ്ഞ് മതി ശസ്ത്രക്രിയ എന്ന് തീരുമാനിച്ചെങ്കിലും ചികിത്സക്കിടെ അജിതന്‍റെ ആരോഗ്യനില ഗുരുതരമായി. അച്ഛന്‍റെ ജീവന്‍ രക്ഷിക്കാന്‍ തന്‍റെ പരീക്ഷ തടസമാകരുതെന്നും അത് പിന്നീടൊരവസരത്തില്‍ എഴുതാമെന്നും നിലപാടെടുത്ത അക്ഷര കരൾ മാറ്റ ശസ്ത്രക്രിയക്ക് സന്നദ്ധയായി.
എപ്രില്‍ 8 ന് ലിസി ആശുപത്രി കരള്‍ രോഗവിഭാഗം തലവന്‍ ഡോ. ബി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ നടന്ന കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം പൂര്‍ണ ആരോഗ്യത്തോടെ അച്ഛനും മകളും ആശുപത്രി വിട്ടു. നിലവില്‍ അശുപത്രിയോടു ചേര്‍ന്നുള്ള റസിഡന്‍സില്‍ താമസിക്കുകയാണ് അജിതന്‍. ആരോഗ്യം വീണ്ടെടുത്ത അക്ഷരയാകട്ടെ ഉത്തര്‍ പ്രദേശിലെത്തി കരളുറപ്പോടെ പരിക്ഷയെഴുതുകയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here