
അമേരിക്കയിലെ മിസിസിപ്പിയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു. 26 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും പരിക്കേറ്റവരുടെ എണ്ണം കൂടുകയും ചെയ്തു. വീടുകളും കെട്ടിടങ്ങളും തകർന്ന് വീണ് ഒരുപാട് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിരവധിയാളുകൾക്ക് ചുഴലിക്കാറ്റിൽ പരിക്കേറ്റു. പടിഞ്ഞാറൻ മിസിസിപ്പിയിലെ സിൽവർ സിറ്റി, റോളിംഗ് ഫോർക്ക് പട്ടണങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. 160 കിലോമീറ്ററോളം ദൂരത്ത് ചുഴലിക്കാറ്റ് നാശം വിതച്ചതായിട്ടാണ് റിപ്പോർട്ടുകൾ.
നിരവധി വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധിയാളുകൾ വീടുകൾക്കുള്ളിൽ കുടുങ്ങികിടക്കുകയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പരിശ്രമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷകർ നേരത്തെത്തന്നെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിരുന്നു.ചുഴലിക്കാറ്റിനെ നേരിടാനായി സ്റ്റേറ്റ് അധികൃതർ തയ്യാറെടുപ്പ് നടത്തുകയും ചെയ്തിരുന്നു. നിലവിലെ അതീവഗുരുതര സാഹചര്യം കണക്കിലെടുത്ത് മിസിസിപ്പി ഭരണകൂടം അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here