ദില്ലിയില്‍ കൃത്രിമമ‍ഴ പെയ്യിച്ചേക്കും; ഭരണകൂടം ഐഐടി സംഘവുമായി ചര്‍ച്ച നടത്തുന്നു

ദില്ലിയിലെ വായു മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ കൃത്രിമമ‍ഴ പെയ്യിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണ് ഭരണകൂടം. വംബർ 20–21 തീയതികളിൽ കൃത്രിമ മഴ പെയ്യിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. കാന്‍പുര്‍ ഐഐടിയുടെ സഹകരണത്തോടെ മ‍ഴ പെയ്യിക്കാനാണ് പദ്ധതി.

ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, ധനമന്ത്രി അതിഷി എന്നിവർ ഐഐടി സംഘവുമായി ചർച്ച നടത്തി. കൃത്രിമ മഴ പെയ്യിച്ച് അന്തരീക്ഷത്തിലെ പൊടിയും പുകയും ഇല്ലാതാക്കി വായു ശുദ്ധമാക്കുകയാണ് ലക്ഷ്യം. ഇത് നഗരത്തിലെയും പരിസരത്തെയും വായു മലിനീകരണം ഗണ്യമായ തോതിൽ കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.

കൃത്രിമ മഴ പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പദ്ധതി തയാറാക്കാൻ ദില്ലി സർക്കാർ ഐഐടി സംഘത്തിന് നിർദ്ദേശം നൽകി. ഈ പദ്ധതി വെള്ളിയാഴ്ചയോടെ സുപ്രീം കോടതിയിൽ സമർപ്പിക്കും. സുപ്രീം കോടതി അനുമതി ലഭിച്ചാൽ കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് സർക്കാരിന്‍റെ തീരുമാനം.

ALSO READ: ഗാസയിൽ ഇസ്രയേൽ ആക്രമണം ഒരു മാസം കടന്നു; പലായനം ചെയ്ത് ആയിരങ്ങൾ

‘‘കുറഞ്ഞത് 40 ശതമാനമെങ്കിലും മേഘാവൃതമായ സാഹചര്യമുണ്ടെങ്കിലേ കൃത്രിമ മഴ പെയ്യിക്കാനാകൂ എന്നാണ് കാൻപുർ ഐഐടി സംഘം അറിയിച്ചത്. നവംബർ 20–21 തീയതികളിൽ അത്തരമൊരു സാധ്യത കാണുന്നുണ്ട്. പദ്ധതിക്ക് അനുമതി ലഭിച്ചാൽ സാധ്യതാ പഠനം നടത്താമെന്ന് അവർ അറിയിച്ചിട്ടുണ്ട്. വായുമലിനീകരണവുമായി ബന്ധപ്പെട്ട ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കുമ്പോൾ, കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള പദ്ധതി ഞങ്ങൾ സുപ്രീം കോടതിയിൽ സമർപ്പിക്കും. കോടതി അത് പരിശോധിക്കട്ടെ. കോടതിയുടെ അനുമതി ലഭിച്ചാൽ കേന്ദ്രസർക്കാരുമായി സഹകരിച്ച് അതു നടപ്പാക്കാനുള്ള നടപടികളിലേക്കു കടക്കും’’ – മന്ത്രി ഗോപാൽ റായ് വാർത്താ ഏജൻസിയായ എഎൻഐയോടു പ്രതികരിച്ചു.

കൃത്രിമ മഴ:

മേഘങ്ങളിൽ പ്രത്യേകതരം രാസവസ്തു വിതറിയാണു (ക്ലൗഡ് സീഡിങ്) കൃത്രിമ മഴ പെയ്യിക്കുന്നത്. വരൾച്ചയുടെ തീവ്രത കുറയ്ക്കാനും വനവൽക്കരണത്തിനു സഹായമേകാനും വായുമലിനീകരണം കുറയ്ക്കാനും കൃത്രിമ മഴ ഉപയോഗിക്കാറുണ്ട്. 1946ൽ അമേരിക്കൻ രസതന്ത്രജ്‌ഞനും കാലാവസ്‌ഥാ ശാസ്‌ത്രജ്‌ഞനുമായ വിൻസെന്റ് ഷെയ്‌ഫറാണു കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള ക്ലൗഡ് സീഡിങ് വിദ്യ കണ്ടെത്തിയത്. അമേരിക്കയിലെ ബെർക് ഷെയർ പർവതനിരകളിൽ ഇത് പരീക്ഷിക്കുകയും ചെയ്തു.

മഴമേഘങ്ങളിൽ സ്വാഭാവികമായി നടക്കേണ്ട ഭൗതിക – രാസ പ്രവർത്തനങ്ങൾ സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ്, കറിയുപ്പ്, ദ്രവീകൃത പ്രൊപെയ്ൻ തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിക്കുന്നതാണ് ക്ലൗഡ് സീഡിങ്. ചിതറിക്കിടക്കുന്ന മേഘങ്ങളെ ഒരുമിച്ചുകൂട്ടി മഴ ലഭിക്കേണ്ട പ്രദേശത്തിന് മുകളിലെത്തിച്ച് ഈ രാസപദാർഥങ്ങൾ പ്രത്യേക വിമാനങ്ങളിൽനിന്നു മേഘങ്ങളിലേക്ക് സ്‌പ്രേ ചെയ്യും. മേഘങ്ങളിൽ എത്തുന്ന രാസവസ്തുക്കൾ നീരാവിയെ ഘനീഭവിപ്പിച്ച് വെള്ളത്തുള്ളികളാക്കി മാറ്റും.

ഭൂമിയിൽനിന്ന് ഏകദേശം 16,000-20,000 അടി ഉയരത്തിലാണ് ഈ പ്രക്രിയ നടത്തുന്നത്. കുമുലോനിംബസ് മേഘങ്ങളാണ് ഇതിന് പറ്റിയത്. റോക്കറ്റുകൾ ഉപയോഗിച്ചും സീഡിങ് നടത്താറുണ്ട്.

ALSO READ: ഗാസയിൽ ഇസ്രയേൽ ആക്രമണം ഒരു മാസം കടന്നു; പലായനം ചെയ്ത് ആയിരങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News