
ദില്ലി വിമാനത്താവളത്തിൽ വിമാനങ്ങൾ കൂട്ടിയിടിച്ച സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടി. എടിസിയിലെ ഉദ്യോഗസ്ഥനെയും വിമാനത്തിലെ പൈലറ്റുമാരെയും ജോലിയിൽ നിന്ന് അന്വേഷണവിധേയമായി മാറ്റിനിർത്തി.
അതേസമയം, ഇന്ന് ഉച്ചയോടെയാണ് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്.
ടാക്സി ചെയ്യുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് നിർത്തിയിട്ടിരുന്ന അകാശ എയർ വിമാനത്തിൽ തട്ടി അപകടമുണ്ടാകുകയായിരുന്നു. സ്പൈസ് ജെറ്റിന്റെ ബി 737 – 700 വിമാനത്തിന്റെ വലതുവശത്തെ വിംഗ്ലെറ്റും അകാശ എയർ വിമാനത്തിന്റെ ഇടതുവശത്തെ സ്റ്റെബിലൈസറും കൂട്ടിയിടിയിൽ തകർന്നു. അപകടത്തെത്തുടർന്ന് സ്പൈസ് ജെറ്റ് വിമാനം ദില്ലിയിൽ ഗ്രൗണ്ട് ചെയ്തു.
ദില്ലിയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെടാനൊരുങ്ങിയ അകാശ എയറിന്റെ ക്യുപി 1406 വിമാനത്തിലാണ് സ്പൈസ് ജെറ്റ് വിമാനം തട്ടിയത്. തങ്ങളുടെ വിമാനം നിർത്തിയിട്ടിരുന്ന സമയത്താണ് സ്പൈസ് ജെറ്റ് വിമാനം വന്ന് തട്ടിയതെന്ന് അകാശ എയർ വക്താവ് വ്യക്തമാക്കി. എന്നാൽ അപകടത്തിൽ ആർക്കും പരുക്കില്ല. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

