
ദില്ലിയില്‍ മന്ത്രി സഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം. ബിജെപിയുടെ സംസ്ഥാന നേതൃയോഗം ഇന്ന് ചേര്‍ന്നേക്കും. അരവിന്ദ് കെജ്രിവാളിനെ ന്യൂ ദില്ലിയില്‍ പരാജയപ്പെടുത്തിയ പര്‍വ്വേഷ് സാഹിബ് സിംഗ്, മുന്‍ പ്രതിപക്ഷ നേതാവ് വിജേന്ദര്‍ ഗുപ്ത, വനിതാ നേതാവ് ശിഖ റായ് ഉള്‍പ്പെടെയുളളവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. 27 വര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയ ബിജെപി, ദില്ലിയിലെ പുതിയ മന്ത്രിസഭാ രൂപീകരണം സജീവമാക്കുകയാണ്.
ദില്ലിയുടെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ദേശീയ നേതൃത്വം ഉടന്‍ പ്രഖ്യാപനം നടത്തും. ബിജെപിയുടെ ദില്ലിയിലെ ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തിലും അഭിപ്രായങ്ങള്‍ തേടും.
Also read; ഡൽഹിയിൽ ബിജെപി ആവർത്തിച്ചത് മഹാരാഷ്ട്ര മാതൃകയിലുള്ള തട്ടിപ്പ്: സഞ്ജയ് റാവത്ത്
പിന്നീടാകും പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്രിവാളിനെ ന്യൂ ദില്ലിയില്‍ പരാജയപ്പെടുത്തിയ പര്‍വ്വേഷ് സാഹിബ് സിംഗ് വര്‍മ്മയുടെ പേരാണ് ആദ്യം ഉയര്‍ന്നുകേള്‍ക്കുന്നത്. ദില്ലിയിലെ മുന്‍മുഖ്യമന്ത്രിയായ സാഹിബ് സിംഗ് വര്‍മ്മയുടെ മകനാണ് പര്‍വ്വേഷ്. ദില്ലിയിലെ മുന്‍ പ്രതിപക്ഷ നേതാവും രോഹിണി സീറ്റില്‍ തുടര്‍ച്ചയായി മൂന്നാം തവണയും വിജയിച്ച വിജേന്ദര്‍ ഗുപ്തയുടെ പേരും പരിഗണനയിലുണ്ട്. ബ്രാഹ്‌മണ സമുദായംഗമായ സതീഷ് ഉപാധ്യായ, ബിജെപിയുടെ പഞ്ചാബി മുഖമായ ആശിഷ് സൂദ്, ആര്‍എസ്എസ് നേതാവ് ജിതേന്ദ്ര മഹാജന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നു.
ഒരു വനിതാ മുഖത്തെയാണ് ദില്ലിയുടെ അമരത്തേക്ക് പ്രഖ്യാപിക്കുന്നതെങ്കില്‍ ശിഖ റായ്, രേഖ ഗുപ്ത എന്നിവരും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാന്‍സ്, യുഎസ് സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാകും സത്യപ്രതിജ്ഞാച്ചടങ്ങുകള്‍. കാല്‍നൂറ്റാണ്ടിന് ശേഷമുളള തലസ്ഥാന നഗരിയിലെ സത്യപ്രതിജ്ഞാച്ചടങ്ങ് വലിയ ആഘോഷമാക്കാനുളള തീരുമാനത്തിലാണ് ബിജെപി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

