
രാജ്യതലസ്ഥാനമായ ദില്ലിയിലെ പ്രധാന യാത്രാമാര്‍ഗമാണ് ഇ-റിക്ഷകള്‍. ദില്ലിയുടെ മുക്കുംമൂലയിലുമെല്ലാം നിത്യസാന്നിധ്യമാണ് ഇവ. പ്രതിദിനം ലക്ഷക്കണക്കിനു പേരാണ് ഇ-റിക്ഷകളെ ആശ്രയിക്കുന്നത്. മെട്രോ സ്റ്റേഷനുകളിലേക്ക് എത്താനും സ്റ്റേഷനുകളില്‍നിന്ന് താമസസ്ഥലങ്ങളിലേക്ക് പോകാനുമെല്ലാം ദില്ലിനിവാസികള്‍ ആശ്രയിക്കുന്നതാണ് ഇ-റിക്ഷകള്‍. ഇപ്പോള്‍ ഇ-റിക്ഷകളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. മേയ് മാസം മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.
ഇതുവരെ ആദ്യത്തെ രണ്ടു കിലോമീറ്ററിനു 10 രൂപയും തുടര്‍ന്നുള്ള കിലോമീറ്ററുകള്‍ക്ക് അഞ്ചുരൂപ വീതവുമാണ് ഇ-റിക്ഷയ്ക്ക് ഈടാക്കിയിരുന്നത്. പുതുക്കിയ നിരക്ക് പ്രകാരം മിനിമം ചാര്‍ജ് 20 രൂപയായിരിക്കും. ഇ-റിക്ഷ ഡ്രൈവര്‍മാരുടെ ഫെഡറേഷനാണ് നിരക്ക് വര്‍ധിപ്പിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് ദില്ലി ഗതാഗതവകുപ്പ് മന്ത്രി പങ്കജ് കുമാറുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
രാജ്യതലസ്ഥാനത്ത് ജീവിതച്ചെലവ് കുതിച്ചുയരുമ്പോള്‍ 10 രൂപ മിനിമം നിരക്കില്‍ സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്നാണ് ഇ-റിക്ഷ ഡ്രൈവര്‍മാരുടെ യൂണിയന്‍ പറയുന്നത്. 2010 മുതല്‍ നിരക്ക് വര്‍ധന ഇല്ലാതെയാണ് ഇ-റിക്ഷകള്‍ സര്‍വീസ് നടത്തിയിരുന്നത്. ഇക്കാലയളവില്‍ രണ്ടുതവണ ഓട്ടോറിക്ഷ നിരക്ക് ഉയര്‍ത്തിയിരുന്നെങ്കിലും ഇ-റിക്ഷകള്‍ പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ഈയൊരു ആവശ്യം മുന്നോട്ടുവെച്ചതെന്നും യൂണിയന്‍ പറയുന്നു.
Also Read: ഇലക്ട്രിക് വാഹനങ്ങളാണോ ഓടിക്കുന്നത്? കൊടുംചൂടിനിടയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ
ദില്ലിയില്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ ഇ-റിക്ഷകള്‍ സര്‍വീസ് നടത്തുന്നുണ്ട്. രണ്ടുലക്ഷത്തിലധികം ഇ-റിക്ഷകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. അതേസമയം, ഒന്നരലക്ഷത്തിലധികം ഇ-റിക്ഷകള്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ സര്‍വീസ് നടത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

