
ദില്ലി തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ പ്രചരണം ശക്തമാക്കി പാര്‍ട്ടികള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രണ്ട് റാലികളില്‍ പങ്കെടുക്കും. യമുനയിലെ വെള്ളത്തില്‍ ഹരിയാന വിഷം കലര്‍ത്തുന്നുവെന്ന ആരോപണം ശക്തമാക്കി മുന്നോട്ട് പോകുകയാണ് ആം ആദ്മി പാര്‍ട്ടി.
വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും ഹരിയാന മുഖ്യമന്ത്രിക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണമെന്നുമാണ് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെടുന്നത്. അതേസമയം വ്യാജ പ്രചാരണമെന്നുള്ള മറുപടിയാണ് ബിജെപി നല്‍കുന്നത്. ആം ആദ്മിയെയും കെജ്രിവാളിനെയും ശക്തമായി വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം.
അതേസമയം ദില്ലി തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ആം ആദ്മി പാർട്ടിയിൽ കൂട്ടരാജി. ഏഴ് സിറ്റിംഗ് എംഎൽഎമാർ രാജിവെച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് എം എൽ എ മാരുടെ രാജിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പവന്‍ ശര്‍മ (ആദര്‍ശ് നഗര്‍), ഭാവന ഗൗഡ് (പാലം), ബിഎസ് ജൂണ്‍ (ബിജ്വാസന്‍), നരേഷ് യാദവ് (മെഹ്റൗളി), രോഹിത് കുമാര്‍ (ത്രിലോക്പുരി), രാജേഷ് ഋഷി (ജനക്പുരി), മദന്‍ ലാല്‍ (കസ്തൂര്‍ബാ നഗര്‍), എന്നിവരാണ് രാജിവെച്ച എംഎല്‍എമാര്‍. നരേഷ് യാദവ് നേരത്തെ മെഹ്റൗളി സ്ഥാനാര്‍ത്ഥിയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

