സുപ്രീംകോടതി വിധിക്ക് പിന്നാലെ കടുത്ത നടപടിയുമായി അരവിന്ദ് കേജ്‌രിവാള്‍; മുതിര്‍ന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

ഡല്‍ഹിയില്‍ ഭരണപരമായ അധികാരം ദില്ലി സര്‍ക്കാരിനെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ കടുത്ത നടപടിയുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. കോടതി വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. സേവന വകുപ്പ് സെക്രട്ടറി ആശിഷ് മോറെയെയാണ് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കോടതി വിധിക്ക് ശേഷം അരവിന്ദ് കേജ്‌രിവാള്‍ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള അധികാരമുണ്ടെന്നും ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിലൂടെ മാത്രമേ പ്രവര്‍ത്തിക്കൂ എന്നും ആംആദ്മി പാര്‍ട്ടിയും ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സേവന വകുപ്പ് സെക്രട്ടറിയെ മാറ്റിക്കൊണ്ടുള്ള നിര്‍ണായക നടപടിയുണ്ടായത്.

ദില്ലി സര്‍ക്കാര്‍- ലെഫ്റ്റനന്റ് ഗവര്‍ണര്‍ കേസില്‍ പരമാധികാരം സര്‍ക്കാരിനെന്ന സുപ്രധാന വിധിയാണ് സുപ്രീംകോടതി ഇന്നലെ നടത്തിയത്. പൊലീസ്, ലാന്‍ഡ്, പബ്ലിക് ഓര്‍ഡര്‍ എന്നിവ ഒഴികെയുള്ള അധികാരങ്ങള്‍ സംസ്ഥാന സര്‍ക്കാരിനാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. കേജ്‌രിവാള്‍ സര്‍ക്കാരും ലെഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ നീണ്ടനാളായിനില നില്‍ക്കുന്ന തര്‍ക്കത്തില്‍ ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here