
ദില്ലി സർവകലാശാല പ്രൊഫസറുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. പശ്ചിമ ബംഗാളിൽ നിന്നുള്ള ദമ്പതികളാണ് അറസ്റ്റിലായത്. സ്വത്ത് തർക്കത്തെ തുടർന്നാണ് കൊലപാതകം. ബംഗാളിൽ നിന്ന് ഏകദേശം 1,400 കിലോമീറ്റർ സഞ്ചരിച്ചാണ് പ്രതികൾ കൃത്യം നടത്താനായി ദില്ലിയിലെ പ്രൊഫസർ താമസിച്ചിരുന്ന ഫ്ലാറ്റിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.
ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡെബോസ്മിത പോളിനെ കഴിഞ്ഞ ബുധനാഴ്ചയാണ് കിഴക്കൻ ദില്ലിയിലെ വസുധാര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
കൊലയാളികൾ ബർദ്ധമാൻ നിവാസികളാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഡെബോസ്മിതയെ കാണാനെന്ന വ്യാജേനയാണ് ഇവർ ദില്ലിയിൽ എത്തിയത്. വിവാഹമോചിതയായ ഡെബോസ്മിത സഹോദരിയുടെ ഫ്ളാറ്റിൽ തനിച്ചായിരുന്നു താമസം. ബുധനാഴ്ച പ്രതികൾ മുഖംമൂടി ധരിച്ച് അവരുടെ ഫ്ലാറ്റിൽ എത്തുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഒരു സ്വകാര്യ ക്യാബിൽ കുറച്ച് ബാഗുകളുമായാണ് അവർ എത്തിയത്.
ലിഫ്റ്റിന് പകരം പടികൾ കയറി ഇവർ ആറാം നിലയിലെത്തി. സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടിയാണ് അവർ എത്തിയത്. വീട്ടിലേക്ക് കുശലാന്വേഷണം നടത്തി, സൗഹൃദപരമായി കയറിയ പ്രതികൾ കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് ഡെബോസ്മിതയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ALSO READ: ലോകകപ്പ്; കളിക്കാർക്ക് വിസ നൽകി, സ്റ്റാഫുകൾക്ക് യുഎസ് പ്രവേശനം നിഷേധിച്ചതായി ഇറാൻ
കൊലപാതകത്തിന് ശേഷം വസ്ത്രം മാറി, ഏകദേശം 30 മിനിറ്റ് കഴിഞ്ഞാണ് കൊലയാളികൾ തിരിച്ചെത്തി താഴെ കാത്തുനിന്ന ക്യാബിൽ കയറി സ്ഥലം വിട്ടത്. ക്യാബ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തതോടെയാണ് കൊലപാതകികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
ഡെബോസ്മിതയുടെ സ്വത്ത് കൈക്കലാക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. ഡെബോസ്മിതയ്ക്ക് പശ്ചിമ ബംഗാളിൽ തന്റെ മുത്തച്ഛന്റെ മരണശേഷം പാരമ്പര്യമായി ലഭിച്ച കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉണ്ടായിരുന്നു. അവിടെ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു പ്രതികൾ. ഈ വീട് കൈക്കലാക്കാൻ ഇവർ ശ്രമം നടത്തിയിരുന്നു. പിന്നാലെ വീടൊഴിയാൻ ഡെബോസ്മിത ഇവരോട് ആവശ്യപ്പെട്ടു. ഇതിലെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഡെബോസ്മിതയെ കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

