
ദില്ലിയിലെ പ്രൊഫസറുടെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ദില്ലി സർവകലാശാലയിലെ ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡെബോസ്മിത പോളിനെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ കൊല്ലപ്പെട്ട ദിവസം മുഖംമൂടികളും കൈകളിൽ ബാഗുകളുമായി ഒരു പുരുഷനും സ്ത്രീയും വീട്ടിലേക്ക് വന്നതിന്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
ഡെബോസ്മിത പോളിന്റെ ഫ്ലാറ്റിലെത്തി 30 മിനിറ്റിനുശേഷം ഇരുവരും പുറത്തേക്ക് പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഡെബോസ്മിത പോൾ കൊല്ലപ്പെടുന്നതിന് മുമ്പാണോ അതോ അതിനു ശേഷമാണോ ഇവർ സന്ദർശനം നടത്തിയതെന്ന് വ്യക്തമല്ല. കിഴക്കൻ ദില്ലിയിലെ വസുന്ധര എൻക്ലേവിലുള്ള സത്യം അപ്പാർട്ട്മെന്റിലെ സഹോദരിയുടെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് വിവാഹമോചിതയായ ഡെബോസ്മിത താമസിച്ചിരുന്നത്.
പരിശോധനയിൽ ജൂൺ 3, ബുധനാഴ്ചയാണ് ഡെബോസ്മിത കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 3:20 ഓടെയാണ് ഒരു സ്വകാര്യ ക്യാബിൽ മൂന്ന് പേർ പോളിന്റെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ എത്തിയത്. രണ്ട് യാത്രക്കാരും മുഖംമൂടി ധരിച്ച് ബാഗുകളുമായി വീട്ടിലേക്ക് പോയി ലിഫ്റ്റിന് പകരം പടികൾ കയറിയാണ് ഇവർ വീട്ടിലേക്ക് എത്തിയത്. 30 മിനിറ്റിനുശേഷം വസ്ത്രങ്ങൾ മാറ്റി തിരിച്ചെത്തിയതായി പൊലീസ് പറഞ്ഞു. ഈ സമയമത്രയും ഇവർക്കായി പുറത്ത് കാത്തിരിക്കുകയായിരുന്നു ക്യാബ് ഡ്രൈവർ. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഡെബോസ്മിതയ്ക്ക് മുൻപരിചയമുള്ളവർ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കാരണം വീട്ടിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളൊന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. കൊലയാളികളെ യുവതി തന്നെ വീട്ടിനകത്തേക്ക് കയാറാൻ അനുവദിച്ചുവെന്നാണ് പൊലീസിന്റെ അനുമാനം.
അതേസമയം സഹോദരി ദേവരതി പോൾ പൊലീസിനെ സമീപിച്ചതോടെയാണ് ഡെബോസ്മിത കൊല്ലപ്പെട്ട കാര്യം പുറത്തറിയുന്നത്. സഹോദരി തന്റെ കോളുകൾക്ക് മറുപടി നൽകുന്നില്ലെന്ന് കാട്ടിയാണ് ഇവർ പൊലീസിനെ ബന്ധപ്പെട്ടത്. പുറത്തുനിന്ന് പൂട്ടിയ നിലയിലുള്ള ഫ്ലാറ്റിനകത്ത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഭാരമേറിയ വസ്തു കൊണ്ട് തലയിൽ അടിച്ചതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്, കൈത്തണ്ടയിലെ ഞരമ്പുകൾ മുറിഞ്ഞ നിലയിലുമായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

