നിവൃത്തി ഇല്ലാഞ്ഞിട്ടാ….അച്ഛനും അമ്മയുമെല്ലാം പ്രായമായി, എനിക്ക് ഒരു ജോലി സംഘടിപ്പിച്ചു തരുമോ: കസ്റ്റമറോട് സത്യം പറഞ്ഞ് ഡെലിവറി ബോയ്

ഒരു സ്വിഗ്ഗി ഡെലിവറി ബോയിയെ കുറിച്ച് കസ്റ്റമര്‍ പങ്കുവച്ച കുറിപ്പും വിശദാംശങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തന്റെ ഓർഡറുമായെത്തിയ ഡെലിവറി ബോയ് കിതച്ചു തളർന്ന് നിൽക്കുന്നത് കണ്ടാണ് കസ്റ്റമർ അയാളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. അയാൾ ഒരു ഇലക്ട്രിക്കല്‍ ആന്‍റ് കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് കഴിഞ്ഞയാളാണ് എന്നും ജോലിയില്ലാതായപ്പോൾ നിവൃത്തി ഇല്ലാതെ ഈ ജോലിക്ക് ഇറങ്ങിയതാണെന്നും കസ്റ്റമർ അയാളോട് ചോദിച്ച് മനസ്സിലാക്കി. പ്രിയാൻഷി എന്ന യുവതിയാണ് ഇക്കാര്യങ്ങള്‍ പങ്കിട്ടത്.

ഐസ്ക്രീം ആണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. ഒരുപാട് സമയം കഴിഞ്ഞാണ് ഡ‍െലിവറി ബോയ് എത്തിയത്. വാതില്‍ തുറന്നപ്പോള്‍ ശ്വാസം കിട്ടാതെ കിതച്ച്, പടിക്കെട്ടില്‍ ഇരിക്കുന്നയാളെയാണ് കണ്ടത്. തനിക്കത് കണ്ടപ്പോള്‍ എന്തോ പന്തികേട് തോന്നിയെന്നും എന്താണ് സംഭവിച്ചതെന്ന് താൻ അയാളോട് ചോദിക്കുകയായിരുന്നുവെന്നും പ്രിയാൻഷി പറയുന്നു. അയാളുടെ മറുപടിയും പ്രിയാൻഷി വിശദമായി കുറിച്ചിരിക്കുന്നു. മറുപടി ഇങ്ങനെ …..

‘മാഡം എന്‍റെ കയ്യില്‍ സ്വന്തമായി വണ്ടിയില്ല. നിങ്ങളുടെ ഓര്‍ഡര്‍ തരാൻ വേണ്ടി ഞാൻ മൂന്ന് കിലോമീറ്റര്‍ നടന്നാണ് എത്തിയത്. എന്‍റെ യുലു ബൈക്കിന് പൈസ അടക്കാത്തതിനാല്‍ അതും ഇല്ല. എന്‍റെ കയ്യിലിനി ഒരു പൈസയുമില്ല. ഞാൻ വെറുതെ എന്തൊക്കെയോ പറയുകയാണ് എന്ന് നിങ്ങള്‍ക്ക് തോന്നാം. പക്ഷേ സത്യമാണ്. ഞാൻ ഇലക്ട്രിക്കല്‍ ആന്‍റ് കംപ്യൂട്ടര്‍ എഞ്ചിനീയറിംഗ് കഴിഞ്ഞയാളാണ്. നേരത്തെ നിൻജ കാര്‍ട്ടിലും ബൈജൂസിലുമൊക്കെ വര്‍ക്ക് ചെയ്തിരുന്നു. കൊവിഡ് വന്നപ്പോള്‍ ജമ്മുവിലുള്ള വീട്ടിലേക്ക് പോയതോടെയാണ് ജോലി നഷ്ടമായത്…

…ഈ ഒരു ഓര്‍ഡറിന് പോലും എനിക്ക് 20-25 രൂപയേ കിട്ടൂ. ഇനി 12 മണിക്ക് മുമ്പ് ഒരു ഓര്‍ഡര്‍ കൂടി എടുക്കണം. അല്ലെങ്കില്‍ അവരെന്നെ ദൂരെ വല്ലെടത്തേക്കും പറഞ്ഞയക്കും. അതിന് എനിക്ക് ബൈക്കില്ല. ഒരാഴ്ചയായി ഞാൻ ശരിക്ക് ഭക്ഷണം കഴിച്ചിട്ട്. വെള്ളവും ചായയും ആണ് കഴിക്കുന്നത്. വേറൊന്നും വേണ്ട ഒരു ജോലി എനിക്ക് കണ്ടെത്തി തരാൻ കഴിയുമോ? നേരത്തെ മാസത്തില്‍ ഇരുപത്തിയയ്യായിരം രൂപയെങ്കിലും ഉണ്ടാക്കിയിരുന്ന ആളാണ് ഞാൻ. ഇപ്പോള്‍ മുപ്പത് വയസായി. അച്ഛനും അമ്മയുമെല്ലാം പ്രായമായി. എനിക്കവരോട് ഇനി ചെലവിനുള്ള പണം ചോദിക്കാൻ പറ്റില്ലല്ലോ…’- ഇത്രയുമാണ് യുവാവ് പറഞ്ഞതായി പ്രിയാൻഷി പങ്കുവച്ചിട്ടുള്ളത്.

തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളും ഇദ്ദേഹത്തിന്‍റെ ഫോട്ടോയുമെല്ലാം പ്രിയാൻഷി പങ്കുവച്ചു. ആരെങ്കിലും ഒരു അവസരമുണ്ടെങ്കില്‍ ഇദ്ദേഹത്തെ പരിഗണിക്കണമെന്നും ഇവര്‍ കുറിച്ചു. താൻ അയാള്‍ക്ക് കുടിക്കാൻ വെള്ളം നല്‍കുകയും 500 രൂപ നല്‍കുകയും ചെയ്തു. എന്നാലയാള്‍ക്ക് വേണ്ടത് ജോലിയാണെന്നും പ്രിയാൻഷി കുറിച്ചു. കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

also read; ആധാർ പുതുക്കാനുള്ള കാലാവധി വീണ്ടും നീട്ടി ; ആർക്കൊക്കെ പുതുക്കാം, അറിയേണ്ടതെല്ലാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News