
മെച്ചപ്പെട്ടൊരു ജീവിതം സ്വപ്നം കണ്ട് കടം വാങ്ങിയും ഉള്ള സമ്പാദ്യം വിറ്റും വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്ന സാധാരണക്കാർ ചെന്നുചാടുന്ന ചതിക്കുഴികളുടെ നേർചിത്രമായി മാറുകയാണ് ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് ബാബുൽ ഹൊസൈന്റെ ദയനീയാവസ്ഥ. 35-കാരനായ ഈ തയ്യൽക്കാരൻ ധാക്ക വിമാനത്താവളത്തിൽ വെച്ച് താൻ ചതിക്കപ്പെട്ട വിവരം തിരിച്ചറിഞ്ഞ് വിങ്ങിപ്പൊട്ടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ണീർ പടർത്തുകയാണ്.
തായ്‌ലൻഡിലേക്കുള്ള വിസയും വിമാന ടിക്കറ്റും എമിഗ്രേഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് കൈവശമുള്ള രേഖകളെല്ലാം വ്യാജമാണെന്ന നടുക്കുന്ന സത്യം ബാബുൽ അറിയുന്നത്. സ്വന്തം തയ്യൽക്കടയിലെ സാധനങ്ങൾ വിറ്റും നാട്ടുകാരിൽ നിന്ന് വലിയ തുക കടം വാങ്ങിയും സമാഹരിച്ച 3.6 ലക്ഷം ടാക്ക (ഏകദേശം 2.7 ലക്ഷം ഇന്ത്യൻ രൂപ) ഇതോടെ വെള്ളത്തിലായി.
ബാബുലിന്റെ ദുരിതപർവ്വം ഈയൊരു തട്ടിപ്പിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതാണ് ഏറെ വേദനാജനകം. 2020 മുതൽ വിദേശത്ത് പോകാൻ ശ്രമിക്കുന്ന ഇദ്ദേഹം ഇതിനോടകം പലതവണ ഏജന്റുമാരുടെ ചതിയിൽ പെട്ടിട്ടുണ്ട്. 2021-ൽ സൗദി അറേബ്യയിലേക്കും പിന്നീട് ബെലാറൂസിലേക്കും പോകാനായി നൽകിയ ലക്ഷങ്ങൾ ഓരോ തവണയും നഷ്ടപ്പെട്ടു. ഒടുവിൽ യൂട്യൂബ് വഴി പരിചയപ്പെട്ട സൊഹേൽ എന്ന വ്യക്തിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ചാണ് തായ്‌ലൻഡിലെ ഭക്ഷണക്കമ്പനിയിൽ ജോലി സ്വപ്നം കണ്ട് ബാബുൽ വീണ്ടും പണം നൽകിയത്.
“ഈ കടം ഞാൻ എങ്ങനെ വീട്ടുമെന്ന് അറിയില്ല, നാട്ടുകാരെയും വീട്ടുകാരെയും അഭിമുഖീകരിക്കാൻ പോലും എനിക്ക് ഭയമാണ്” എന്ന് കരഞ്ഞുകൊണ്ട് പറയുന്ന ബാബുലിന്റെ വാക്കുകൾ വിദേശ തൊഴിൽ തട്ടിപ്പുകൾക്കെതിരെയുള്ള വലിയൊരു താക്കീതാണ്. ഔദ്യോഗിക രേഖകൾ ഉറപ്പുവരുത്താതെ സോഷ്യൽ മീഡിയ വഴിയുള്ള വാഗ്ദാനങ്ങളിൽ വീഴരുതെന്ന് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

