
ധർമ്മടത്തെ ഇളക്കി മറിച്ച് മുഖ്യമന്ത്രിയുടെ റോഡ് ഷോ. പെരളശേരിയിൽ നിന്നും പിണറായിലേക്കുള്ള വഴിയോരങ്ങളിൽ പതിനായിരങ്ങൾ പ്രിയപ്പെട്ട ക്യാപ്റ്റന് പിന്തുണയുമായെത്തി. ആയിരക്കണക്കിന് ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ് ഷോ. “കേരളത്തിന്റെ ക്യാപ്റ്റൻ” എന്ന പേരെഴുതിയ തുറന്ന ജീപ്പിൽ മുഖ്യമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങിയപ്പോൾ മണ്ഡലം ആവേശക്കടലായി മാറി. എൽഡിഎഫ് 3.0 എന്ന ലക്ഷ്യം മുൻനിർത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് സ്വന്തം മണ്ഡലത്തിൽ മുഖ്യമന്ത്രി കളം നിറഞ്ഞത്.
കേരളത്തിൻ്റെ ക്യാപ്റ്റനെ തങ്ങളുടെ പ്രിയ നേതാവിനെ നെഞ്ചേറ്റുകയായിരുന്നു ധർമ്മടത്തെ ജനങ്ങൾ. പെരളശേരിൽ നിന്നും ആരംഭിച്ച റോഡ് ഷോ തൊട്ടടുത്ത കേന്ദ്രമായ ചിറക്കുനി എത്തുമ്പോഴേക്കും ജനസാഗരമായി. കടുത്ത വെയിലിനെ പോലും അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വൻ ജനസഞ്ചയം വഴിയോരങ്ങളിൽ മുഖ്യമന്ത്രിയെ കാണാൻ കാത്തുനിന്നു. ഓരോ ജംഗ്ഷനിലും ചെങ്കൊടികളുമായി അണിനിരന്ന പ്രവർത്തകർ നാടിനെ അക്ഷരാർത്ഥത്തിൽ ഒരു ചെങ്കടലാക്കി മാറ്റി.
രണ്ടായിരത്തിലധികം ഇരു ചക്ര വാഹനങ്ങളിൽ യുവത ചെങ്കൊടിയുമായി അണിചേർന്നു. റോഡ് ഷോ എത്തുമ്പോഴേക്കും സമാപന കേന്ദ്രമായ പിണറായി ചെങ്കടലായി മാറിയിരുന്നു. ബാലസംഘം, എസ്എഫ്ഐ കൂട്ടുകാർ അവതരിപ്പിച്ച പ്രകടനങ്ങളും റോഡ്ഷോക്ക് മിഴിവേകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

