
ധർമസ്ഥലയിൽ 2009 ൽ പെൺകുട്ടി ക്രൂരതക്കിരയായത് നേരിട്ട് കണ്ടുവെന്ന് ടിപ്പർ ലോറി ഡ്രൈവറുടെ വെളിപ്പെടുത്തൽ. ഭയം മൂലം അന്ന് പോലീസിന് മുന്നിലെത്താൻ കഴിഞ്ഞില്ല. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മലയാളിയായ ഇദ്ദേഹം 16 വർഷം മുമ്പുള്ള സംഭവം കൈരളി ന്യൂസിനോട് തുറന്നു പറഞ്ഞത്.
ധർമസ്ഥല നെല്യാടി സ്വദേശിയുടെ വാക്കുകളിൽ ഇപ്പോഴുമുണ്ട് വർഷങ്ങൾക്ക് മുമ്പ് പുലർച്ചെ നടുറോഡിൽ കണ്ട കാഴ്ചയുടെ ഭീതി. മംഗളൂരു- സുബ്രഹ്മണ്യ റെയിൽവെ ലൈനിനായി കരിങ്കല്ല് ഇറക്കാൻ ടിപ്പർ ലോറിയുമായി പതിവായി യാത്ര ചെയ്തിരുന്ന സമയം. 2009 ൻ്റെ അവസാന നാളുകളിലൊന്നിൽ പുലർച്ചെ ക്രഷറിൽ നിന്നും കല്ലുമായി സുബ്രഹ്മണ്യയിലേക്ക് പോകുമ്പോഴാണ് ആ കാഴ്ച കണ്ടത്.
ധർമസ്ഥലയിൽ നിന്ന് ഒന്നര കിലോമീറ്റർ കഴിഞ്ഞ് പുതുമ്പെട്ട് ക്രോസിലെത്തിയപ്പോൾ, ഒരു പെൺകുട്ടി റോഡിലൂടെ ഓടി വരുന്നു. നഗ്നയായ അവളുടെ ദേഹത്താകെ ചോര പൊടിയുന്നുണ്ടായിരുന്നു. ലോറി നിർത്തി. എന്തുപറ്റിയെന്ന് കന്നഡയിൽ ചോദിച്ചെങ്കിലും കിതപ്പോടെ, ലോറിയുടെ പിറകുവശത്തേക്ക് ഓടിപ്പോയി.
പിന്നാലെ മഞ്ഞ ഇൻഡിക്ക കാറിൽ, വെള്ളമുണ്ടും വെള്ള ഷാളും ധരിച്ച ഷർട്ടിടാത്ത നാലു പേർ ചാടിയിറങ്ങി. ലോറി റോഡിൽ നിർത്തിയിട്ടതിൽ ചീത്ത വിളിച്ചു. ഉടൻ സ്ഥലം വിടണമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നുപോയ താൻ, ഉടൻ ലോറിയുമായി സ്ഥലം വിട്ടതായി ടിപ്പർ ലോറി ഡ്രൈവർ പറഞ്ഞു.
മൂന്ന് ദിവസം കഴിഞ്ഞ് സംഭവം നടന്ന സ്ഥലത്ത് നിന്ന് അര കിലോമീറ്റർ മാറിയുള്ള പുതുബെട്ടിലെ തോട്ടിൽ പെൺകുട്ടിയുടെ മൃതദേഹം അഴുകി തിരിച്ചറിയാനാവാത്ത വിധം പൊങ്ങി. ഈ സമയം അതുവഴി കടന്നു പോയപ്പോൾ മൃതദേഹം കണ്ടിരുന്നു. സ്വന്തം വീട്ടുകാരോട് ഇക്കാര്യം അന്ന് തന്നെ പറഞ്ഞിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കാര്യങ്ങൾ തുറന്നു പറയുന്നത്. അന്വേഷണം വന്നാൽ ഏത് കോടതിയിലും ഇക്കാര്യം മൊഴിയായി നൽകാൻ തയ്യാറൊണെന്നും ഇദ്ദേഹം പറയുന്നു.
പത്തു വര്‍ഷം മുമ്പ് യുവതികളെ കൂട്ട ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം കൂട്ടമായി സംസ്കരിച്ചുവെന്ന വെളിപ്പെടുത്തലുമായി ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയാണ് രംഗത്തെത്തിയത്.
ഇദ്ദേഹം ധര്‍മ്മസ്ഥല പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കൊലപാതകങ്ങള്‍ക്ക് താൻ സാക്ഷിയാണെന്നും മുൻ ജീവനക്കാരൻ വെളിപ്പെടുത്തിയിരുന്നു. തനിക്കും കുടുംബത്തിനും നിയമപരമായ സംരക്ഷണം നൽകണമെന്നും അന്വേഷവുമായി സഹകരിക്കാൻ തയ്യാറാണെന്നുമാണ് മുൻ ജീവനക്കാരന്‍റെ വ്യക്തമാക്കിയത്.
News Summary- A tipper lorry driver has revealed that he witnessed the brutal rape of a girl in Dharmasthala in 2009. He was unable to approach the police at that time due to fear. In the wake of the new revelation, this Malayali man opened up to Kairali News about the incident that happened 16 years ago.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

