ഡിജിറ്റൽ പേ‍ഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്‍: ഐ ടി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് അസാധുവാക്കണമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി

ഡിജിറ്റൽ പേ‍ഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിനുമേൽ ഐ ടി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എം പി ലോക് സഭാ സ്പീക്കർക്കും രാജ്യസഭാധ്യക്ഷനും കത്തു നല്‍കി. ജൂലൈ 26-ന് സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള പ്രതിപക്ഷാംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയിരുന്നു. റിപ്പോർട്ട് സംബന്ധിച്ച് വിശദമായ വിയോജനക്കുറിപ്പ് ജോൺ ബ്രിട്ടാസ് കമ്മിറ്റി ചെയർമാന് സമർപ്പിക്കുകയും ചെയ്തിരുന്നു.

കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ഡാറ്റ പ്രൊട്ടക്ഷൻ ബിൽ ഇതുവരെ പുറത്തുവന്നിട്ടില്ല. ക‍ഴിഞ്ഞ വർഷം പുറത്തിറക്കിയ കരടു ബില്ലിലെ വ്യവസ്ഥകൾമാത്രമാണ് പൊതുസമൂഹത്തിനു മുമ്പിലുള്ളത്. സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 331 E (1) (b) ചട്ടപ്രകാരം സഭയിൽ അവതരിപ്പിക്കപ്പെടുകയും സ്പീക്കർ ഔപചാരികമായി അയച്ചുകൊടുക്കുകയും ചെയ്യുന്ന ബില്ലുകൾമാത്രമാണ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു പരിഗണിക്കാൻ ക‍ഴിയുന്നത്.

ALSO READ: മോദി മിണ്ടുന്നില്ല: മണിപ്പൂര്‍ പരാമര്‍ശിക്കാതെ വീണ്ടും മന്‍ കി ബാത്ത്, രാജ്യത്ത് തീര്‍ത്ഥാടനത്തിന് ആളുകള്‍ എത്തുന്നുവെന്ന് പരാമര്‍ശം

ലോക് സഭയുടെ നിയന്ത്രണത്തിലുള്ള സ്റ്റാൻഡിംഗ് കമ്മിറ്റികളിലൊന്നായ ഐടി സ്റ്റാൻഡിംഗ് കമ്മിറ്റി ഇക്കാര്യത്തില്‍ നഗ്നമായ നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. രാജ്യസഭയ്ക്കും സമാനമായ ചട്ടമുണ്ട്. 270 (B)യും 273 (A)യും പ്രകാരം സഭാധ്യക്ഷൻ അയയ്ക്കാത്ത ഒരു ബില്ലും പരിഗണിക്കാനുള്ള അധികാരം സമിതികൾക്കില്ല. ഇനിയും വെളിച്ചം കണ്ടിട്ടില്ലാത്ത ഒരു ബില്ലിനുമേൽ സർക്കാരിനെ പ്രകീർത്തിച്ചുകൊണ്ട് ഒരു റിപ്പോർട്ട് കമ്മിറ്റി അംഗീകരിച്ചത് അധികാരപരിധിക്കു പുറത്തുള്ള നടപടിയാണെന്നും അതുകൊണ്ടുതന്നെ ഇത് അസാധുവായി പ്രഖ്യാപിക്കണമെന്നും ജോൺ ബ്രിട്ടാസ് അഭ്യർത്ഥിച്ചു.

യോഗത്തിനു തലേ ദിവസമാണ് വിവാദമായ റിപ്പോർട്ട് കമ്മിറ്റി അംഗങ്ങൾക്ക് അയച്ചുകൊടുക്കുന്നത്. ദൂരവ്യാപകമായ ഭവിഷ്യത്തുകൾ സൃഷ്ടിക്കുന്ന ഒട്ടേറെ വ്യവസ്ഥകൾ മുമ്പിറങ്ങിയ കരടു ബില്ലിൽ ഉണ്ടായിരുന്നതു കൊണ്ട്  ശക്തമായ എതിർപ്പുണ്ടാകുമെന്ന ധാരണയിലാണ് ഇത്തരത്തില്‍ ദുരൂഹമായ നടപടിക്ക് ഭരണകക്ഷി മുതിര്‍ന്നതെന്നാണ് വിമര്‍ശനം.

ALSO READ: ഷാജൻ സ്കറിയയ്ക്കെതിരായ കേസ്: ദേശസുരക്ഷയെ അടക്കം ബാധിക്കുന്ന കുറ്റകൃത്യമെന്ന് പി വി അൻവർ എംഎൽഎ

ഭൂരിപക്ഷമുണ്ടെങ്കിൽ ഏതു റിപ്പോർട്ടും കമ്മിറ്റിക്ക് അംഗീകരിക്കാമെന്ന തൊടുന്യായമാണ് ഭരണപക്ഷം ഉയർത്തിയത്. ശിവസേനയിൽനിന്നു പിളർന്ന ഷിൻഡേ വിഭാഗക്കാരനായ കമ്മിറ്റി ചെയർമാൻ പ്രതാപ് റാവു ജാദവ് ഭരണകക്ഷിയുടെ വാദം അംഗീകരിച്ചതിനെത്തുടർന്നാണ് ജോൺ ബ്രിട്ടാസ്, കാർത്തി ചിദംബരം, മഹുവാ മൊയ്ത്ര, ജവാഹർ സർക്കാർ തുടങ്ങിയ പ്രതിപക്ഷാംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News