‘ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്; പ്രസ്താവന നടത്തുമ്പോള്‍ ഉത്തരവാദിത്വം വേണം’; ടിനി ടോമിനെതിരെ ബി. ഉണ്ണികൃഷ്ണന്‍

സിനിമാ മേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ടിനി ടോം നടത്തിയ വെളിപ്പെടുത്തതില്‍ എക്‌സൈസ് വകുപ്പ് നടന്റെ മൊഴിയെടുക്കാത്തതെന്തുകൊണ്ടെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍. ടിനി ടോം ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങളാണ്. എക്‌സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായിട്ടും ടിനി ടോമിനെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ ചോദിച്ചു. സംവിധായകന്‍ നജീം കോയയുടെ ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നടപടിയില്‍ ക്രിമിനല്‍ ഗൂഢാലോചന ആരോപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ബി. ഉണ്ണികൃഷ്ണന്‍ ആരോപണം ഉന്നയിച്ചത്.

Also Read- ലഹരിയുടെ പേരില്‍ നിരപരാധികളെ കുടുക്കാന്‍ ശ്രമിക്കുന്നു, നജീം നേരിടേണ്ടി വന്നത് ക്രിമിനല്‍ ഗൂഡാലോചന; ഫെഫ്ക

നജീം കോയയെ പരിശോധിക്കാന്‍ തിരുവനന്തപുരത്തുനിന്ന് ഈരാറ്റുപേട്ട വരെ വരാന്‍ ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ടിനി ടോമിന്റെ മൊഴി എടുത്തില്ലെന്ന് ഉണ്ണികൃഷ്ണന്‍ ചോദിച്ചു. ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്. ടിനി ടോം എക്‌സൈസ് വകുപ്പിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഈ വിഷയം ആദ്യം ചോദിക്കേണ്ടത് ആരാ? ഇക്കാര്യം എക്‌സൈസ് വകുപ്പ് ചോദിക്കണമായിരുന്നു. ഒരു പ്രസ്താവന നടത്തുമ്പോള്‍ അതിന് ഉത്തരവാദിത്വം വേണമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Also Read- ‘വെറും അമ്മായി കളി കളിക്കരുത്, പല്ലുപോയ ആ നടന്റെ പേര് ടിനി ടോം വെളിപ്പെടുത്തണം’; സംവിധായകന്‍ എം.എ നിഷാദ്

കഴിഞ്ഞ മാസം അമ്പലപ്പുഴയില്‍ നടന്ന കേരള സര്‍വകലശാല യൂണിയന്‍ യുവജനോത്സവ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെ ആയിരുന്നു ടിനി ടോമിന്റെ ആരോപണം. ‘ഒരു മകനേ എനിക്കുള്ളൂ. ഭയം കാരണം സിനിമയില്‍ വിട്ടില്ല. എനിക്കൊപ്പം അഭിനയിച്ച ഒരു നടന്‍ ലഹരിക്ക് അടിമയാണ്. ആ നടന്റെ പല്ല് പൊടിഞ്ഞ് തുടങ്ങി’ എന്നായിരുന്നു ടിനി പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here