സിനിമ തുടങ്ങിയ ഉടനെ പുറത്തേക്കിറങ്ങി; ആകെ പത്ത് മിനിറ്റ് കണ്ടിട്ടാണ് സന്തോഷ് വര്‍ക്കി സിനിമ മോശമെന്ന് പറഞ്ഞത്; സംവിധായകന്‍ പറയുന്നു

ആകെ പത്ത് മിനിറ്റ് മാത്രം കണ്ട ശേഷമാണ് സന്തോഷ് വര്‍ക്കി സിനിമയെ കുറ്റം പറഞ്ഞതെന്ന് വിത്തിന്‍ സെക്കന്‍ഡ്‌സ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിജേഷ് പി. സിനിമ തുടങ്ങിയതിന് പിന്നാലെ സന്തോഷ് വര്‍ക്കി തീയറ്ററില്‍ നിന്ന് ഇറങ്ങി പോകുന്നതാണ് കണ്ടത്. ഇതിന് ശേഷം തീയറ്ററിന്റെ പിന്‍ഭാഗത്തോ മറ്റോ പോയി നിന്ന് സിനിമ നല്ലതല്ലെന്ന് പറയുകയായിരുന്നുവെന്നും വിജേഷ് പറഞ്ഞു. ഒരു മാധ്യമത്തോടായിരുന്നു വിജേഷിന്റെ പ്രതികരണം.

Also Read- സിനിമ മുഴുവന്‍ കാണാതെ മോശം അഭിപ്രായം പറഞ്ഞെന്ന് ആരോപണം; തീയറ്ററില്‍ സന്തോഷ് വര്‍ക്കിക്ക് നേരെ കയ്യേറ്റം

രാവിലെ പത്ത് മണിക്ക് സിനിമ തുടങ്ങുമ്പോള്‍ സന്തോഷ് വര്‍ക്കി തീയറ്ററിലേക്ക് കയറി പോകുന്നത് കണ്ടുവെന്ന് സംവിധായകന്‍ പറയുന്നു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ അയാള്‍ തിരികെ ഇറങ്ങി വരുന്നതു കണ്ടു. സിനിമ കഴിഞ്ഞപ്പോള്‍ എല്ലാവരും നല്ല റിവ്യൂ ആണ് പറയുന്നത്. തങ്ങള്‍ക്കെല്ലാം സന്തോഷമായി. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ചിലര്‍ വിളിച്ച് സന്തോഷ് വര്‍ക്കി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ റിവ്യൂനെ പറ്റി പറഞ്ഞു. സിനിമ കൊള്ളില്ല എന്നാണ് അയാള്‍ പറഞ്ഞത്. ഇതിനിടെ സിനിമ ഇഷ്ടപ്പെട്ട ചില ആളുകള്‍ അയാളെ ചോദ്യം ചെയ്തുവെന്നും മറ്റ് പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു. മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ട് എന്ന ചിത്രത്തിന് റിവ്യൂ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. ഇന്ന് രാവിലെ വനിത-വിനീത തീയറ്ററിലാണ് ഇയാള്‍ക്ക് നേരെ കയ്യേറ്റം നടന്നത്.

ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് വിത്തിന്‍ സെക്കന്‍ഡ്സ്. സുധീര്‍ കരമന, സിദ്ധിഖ്, അലന്‍സിയര്‍, സന്തോഷ് കീഴാറ്റൂര്‍, തലൈവാസന്‍ വിജയ്, സുനില്‍ സുഖദ, സെബിന്‍ സാബു, ബാജിയോ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here