അയോഗ്യതയിലും ഭിന്നത, വയനാട്ടിൽ കോൺഗ്രസ് പ്രതിഷേധത്തിന് ഇന്നും ആളെത്തിയില്ല

രാഹുൽ ഗാന്ധിയുടെ അയോഗ്യത സംബന്ധിച്ച പ്രതിഷേധത്തിലും വയനാട് കോൺഗ്രസിലെ ഭിന്നത പ്രകടമാകുകയാണ്. ഇന്നലെ നടന്ന പ്രതിഷേധത്തിൽ നേതാക്കൾ തമ്മിൽ തല്ലിയതിന്‌ പിന്നാലെ ഇന്ന് നടന്ന ഡിസിസി പ്രതിഷേധത്തിലും അത്‌ പ്രതിഫലിച്ചു. വൻ പ്രതിഷേധ പരിപാടിയാണ്‌ തീരുമാനിച്ചതെങ്കിലും പ്രതീക്ഷിച്ച ആളെത്തിയില്ല.

പ്രതിഷേധ പ്രകടനത്തിന്റെ മുൻപിൽ നിന്നുവെന്ന പേരിൽ കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കെപിസിഐ അംഗം മർദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇന്ന് നടന്ന പ്രതിഷേധ മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തില്ല. പങ്കെടുത്തവരാകട്ടെ, കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞത്‌ കേട്ടുമില്ല. നേതാക്കൾ റോഡുപരോധം തീരുമാനിച്ചപ്പോൾ കെഎസ്‌യു, യൂത്ത്‌ കോൺഗ്രസുകാർ ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ്‌ എൻ.ഡി അപ്പച്ചൻ ഇവരെ തുടരെ വിളിച്ചെങ്കിലും യൂത്ത്‌ കോൺഗ്രസുകാർ റോഡുപരോധത്തിലേക്ക്‌ എത്തിയില്ല.

യുഡിഎഫ്‌ പ്രതിഷേധം വേണമെന്ന ആവശ്യം നിരാകരിച്ചതിൽ ലീഗിലും കടുത്ത അതൃപ്തിയുണ്ട്‌.‌ ഇന്ന് യുഡിഎഫ്‌ നേതൃത്വത്തിലായിരുന്നു സമരം നടക്കേണ്ടിയിരുന്നത്‌ എന്ന് ലീഗ്‌ പറയുന്നു. കഴിഞ്ഞ ദിവസം ഈ ആവശ്യം അവരുന്നയിച്ചെങ്കിലും കോൺഗ്രസ്‌ അവഗണിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇനി ഒറ്റക്ക്‌ പ്രതിഷേധം നടത്താനാണ്‌ ലീഗ്‌ തീരുമാനം.

ഭിന്നതയും തമ്മിൽത്തല്ലും കാരണം വലിയ നാണക്കേടിലാണ് കോൺഗ്രസ്. പല നേതാക്കൾക്കും സംഭവത്തിൽ അതൃപ്തിയുണ്ട്‌. രാഹുൽ ഗാന്ധിയുടെ സ്വന്തം മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സാധ്യത പോലും രൂപപ്പെട്ടിരിക്കെ അന്തർ നാടകങ്ങളിലാണ്‌ നേതാക്കളുടെ താൽപര്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News