
എന്തും ആളുകൾക്ക് ആഘോഷമാണ്. വിവാഹമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ അതൊരു ദുരന്തത്തിൽ കലാശിച്ചാലോ ? അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പല കല്യാണവീടുകളിലും സദ്യയുടെ പേരിലും പപ്പടത്തിന്റെ പേരിൽ പോലും വഴക്കുകൾ നടക്കാറുണ്ട്. എന്നാൽ അതുപോലെ ഒരു വഴക്ക് കൊലപാതകത്തിൽ കലാശിച്ചിരിക്കുകയാണ് ലഖ്‌നൗവിൽ. തന്തൂരി റൊട്ടിയെ ചൊല്ലിയുണ്ടായ തർക്കത്തിലാണ് രണ്ടു പേർ മരിച്ചത്. ആശിഷ് (17), രവി (18) എന്നിവര്‍ ആണ് മരിച്ചത്.
വിവാഹത്തിനിടെ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹത്തിന് അതിഥികളായി എത്തിയവര്‍ ചേരി തിരിഞ്ഞ് തമ്മിൽ തല്ലുകയായിരുന്നു. തർക്കത്തെ തുടർന്ന് അവിടെ നിന്നും ഇറങ്ങിയ ഇരുവരെയും വിവാഹത്തിനെത്തിയവര്‍ പിന്തുടർന്ന് അക്രമിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ഞായറാഴ്ച നടന്ന വിവാഹ വിരുന്നിനിടെ ബന്ധുക്കളായ ആശിഷും രവിയും അർദ്ധരാത്രിയോടെ ഭക്ഷണം കഴിക്കാനായി തന്തൂരി റൊട്ടി കൗണ്ടറിന് മുന്നില്‍ കാത്തുനിൽക്കുകയായിരുന്നു. ഈ സമയം വരന്‍റെ ബന്ധുവായ രോഹിത്തുമായി തർക്കമുണ്ടായി. ഇതോടെ പ്രശ്നത്തില്‍ രോഹിത്തിന്‍റെ സുഹൃത്തുക്കളും വരന്‍റെ ബന്ധുക്കളും തർക്കത്തില്‍ ഇടപെടുകയും ഇരുവരെയും ക്രൂരമായി മർദിക്കുകയുമായിരുന്നെന്ന് പോലീസ് പറയുന്നു.
അതേസമയം രോഹിത്തുമായുള്ള തർക്കത്തിന് പിന്നാലെ രവിയും ആശിഷും ഭക്ഷണം കഴിക്കാതെ വിവാഹ വേദി വിട്ടെങ്കിലും രോഹിത്തും സുഹൃത്തുക്കളും പുലര്‍ച്ചെ ഒരു മണിയോടെ ഇരുമ്പ് വടിയും ഹോക്കി സ്റ്റിക്കുകളും ലാത്തികളുമായി ഇരുവരെയും പിന്തുടരുകയും മർദ്ദിക്കുകയായിരുന്നു.
ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ക്രൂരമായ അക്രമണത്തെ തുടര്‍ന്ന് വഴിയില്‍ വീണ് പോയ ഇരുവരും ചോരവാര്‍ന്നാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വഴിയാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ വഴി മധ്യേ ഇരുവരും മരിച്ചതായി ഡോക്ടർമാര്‍ സ്ഥിരീകരിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശിഷിന്‍റെ അച്ഛന്‍റെ പരാതിയില്‍ 13 പേര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here