മാലിന്യ ശേഖരണ ബോധവത്ക്കരണത്തിനായി ജില്ലാകളക്ടര്‍ നേരിട്ടിറങ്ങി

ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കൊപ്പം മാലിന്യശേഖരണത്തിന് എത്തിയ ജില്ലാ കളക്ടറെ കണ്ടപ്പോള്‍ വീട്ടുകാര്‍ ആദ്യമൊന്ന് അമ്പരന്നു. ശനിയാഴ്ച മൈലപ്ര ആറാം വാര്‍ഡിലാണ് മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയത്. തങ്ങളുടെ കൂട്ടത്തില്‍ ജില്ലാ കളക്ടര്‍ നേരിട്ടെത്തിയപ്പോള്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്കും ആവേശമായി.

കേരളത്തിലെ ഖരമാലിന്യ സംസ്‌കരണരംഗത്ത് നിര്‍ണായക സാന്നിധ്യമാണ് ഹരിത കര്‍മ്മ സേന. ഉറവിടത്തില്‍ തരം തിരിച്ച് വൃത്തിയാക്കിയ അജൈവ മാലിന്യ ശേഖരണം, ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിനുള്ള സാങ്കേതിക സഹായവും ഉപാധികളും ലഭ്യമാക്കല്‍ എന്നീ സേവനങ്ങളാണ് ഇവര്‍ ചെയ്യുന്നത്. ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്.

മാലിന്യസംസ്‌കരണം കേരളസര്‍ക്കാരിന്റെയും പൊതുജനങ്ങളുടേയും മുന്‍ഗണനാവിഷയമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഉറവിട മാലിന്യ സംസ്‌കരണമാണ് അതില്‍ ഏറ്റവും പ്രധാനം. ഈ പ്രവര്‍ത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട കണ്ണിയാണ് ഹരിതകര്‍മ്മസേന. നമ്മുടെ ജീവിതത്തെയും സമൂഹത്തേയും മാലിന്യമുക്തമാക്കുന്ന പരിപാവനമായ കര്‍മ്മമാണ് ഹരിതകര്‍മ്മസേന ചെയ്യുന്നത്. ഈ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാന്‍ എല്ലാ കുടുംബങ്ങളും സഹകരിക്കണം. മാലിന്യശേഖരണത്തിനായി മാസത്തിലൊരിക്കല്‍ വീടുകളിലെത്തുന്ന സേനാംഗങ്ങള്‍ക്ക് മാലിന്യങ്ങള്‍ തരംതിരിച്ച് നല്‍കണം. ഹരിതകര്‍മ്മസേനയുടെ കാര്‍ഡുകളിലോ ക്യു ആര്‍ കാര്‍ഡ് സഹിതമുള്ള ഹരിതമിത്രം ആപ്പിലോ മാലിന്യശേഖരണത്തിന്റെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും യൂസര്‍ഫീ നല്‍കണമെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി ഒത്തുചേര്‍ന്ന് സമ്പൂര്‍ണ ശുചിത്വ ജില്ലയായി പത്തനംതിട്ടയെ മാറ്റണമെന്നും കളക്ടര്‍ പറഞ്ഞു.

മൈലപ്ര ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിനു പുറമേ പത്തനംതിട്ട മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡിലെ കടകളിലും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കൊപ്പം ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി. മൈലപ്ര ആറാം വാര്‍ഡ് അംഗം ശോശാമ്മ, എട്ടാം വാര്‍ഡ് അംഗം സാജു മണിദാസ്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിസ റഹ്മാന്‍, ജില്ലാ ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ അതുല്‍ സുന്ദര്‍, സോഷ്യല്‍ എക്‌സ്‌പേര്‍ട്ട് എം.ബി. ശ്രീവിദ്യ, മോണിറ്ററിംഗ് എക്‌സ്‌പേര്‍ട്ട് ലക്ഷ്മി പ്രിയദര്‍ശിനി, എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ ആതിര വിജയന്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ കളക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News