മുഖ്യമന്ത്രിയാവുമോ? മറുപടി നൽകി ഡി.കെ ശിവകുമാർ

വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ കർണാടകയിൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന സസ്‌പെൻസ് തുടരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരോട് വ്യക്തിപരമായി സംസാരിച്ചതിന് ശേഷം കോൺഗ്രസ് നിയോഗിച്ച മൂന്ന് കേന്ദ്ര നിരീക്ഷകർ തിങ്കളാഴ്ച ദില്ലിയിലേക്ക് മടങ്ങി. ഭൂരിപക്ഷം എം.എൽ.എമാരും പ്രകടിപ്പിച്ച അഭിപ്രായങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് അവർ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കൈമാറും.

നിരീക്ഷകർ രാത്രി 2 മണി വരെ നിയുക്ത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. മുൻ മുഖ്യമന്ത്രി സിദ്ധാരാമയ്യയേയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാറിനെയും ദില്ലിയിലേക്ക് വിളിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തനിക്ക് അങ്ങനെ ഒരു വിളി ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പ്രതികരിച്ചു.

മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യത്തിനും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ ഉത്തരം നൽകി. മുഖ്യമന്ത്രിയാവുമോ എന്നത് തനിക്കറിയില്ല. തനിക്ക് നൽകിയ ജോലി താൻ ചെയ്തു. നിയമസഭാകക്ഷി യോഗത്തിൽ ഒറ്റക്കെട്ടായി ദില്ലിയിലേക്ക് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച് ഒറ്റവരി പ്രമേയം അയച്ചു. നല്ല സമയത്ത് സർക്കാർ രൂപീകരിക്കുമെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ പാർട്ടി കേന്ദ്രനേതൃത്വത്തിൽ നിന്ന് തനിക്ക് ഒരു വിളിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതേസമയം, ഇന്ന് രാത്രിയോടെ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ തീരുമാനമാകും എന്നാണ് റിപ്പോർട്ടുകൾ. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽകുമാർ ഷിൻഡെ, പാർട്ടി ജനറൽ സെക്രട്ടറി ജിതേന്ദ്ര സിംഗ്, മുൻ എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയ എന്നിവരെ കർണാടകയിലെ നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള നിരീക്ഷകരായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഖാർഗെ ചുമതലപ്പെടുത്തിയിരുന്നു. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയ്‌ക്കൊപ്പം മൂന്ന് നേതാക്കളും ഇന്ന് ദില്ലിയിൽ എത്തും. നിരീക്ഷകസമിതി തിങ്കളാഴ്ച മല്ലികാർജുൻ ഖാർഗേ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരുമായും ചർച്ച നടത്തും. എന്നിട്ടാകും മുഖ്യമന്ത്രി ആര് എന്ന കാര്യത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News