രാജ്യസുരക്ഷാ കേസില്‍ അറസ്റ്റിലായ ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്

രാജ്യസുരക്ഷാ കേസില്‍ അറസ്റ്റിലായ ആദ്യ മുന്‍ അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ്. അതിനിര്‍ണായക അമേരിക്കന്‍ രേഖകള്‍ കടത്തിക്കൊണ്ടുപോയ കേസില്‍ ട്രംപിനെ അറസ്റ്റ് ചെയ്ത് മയാമി ഫെഡറല്‍ കോടതി. കുറ്റം നിഷേധിച്ച ട്രംപിനെ കോടതി ജാമ്യത്തില്‍ വിട്ടിട്ടുണ്ട്. പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന് കൈക്കൂലി നല്‍കിയ കേസില്‍ അറസ്റ്റിലായ ട്രംപ് നിലവില്‍ ജാമ്യത്തില്‍ വിട്ടയച്ചു.

പ്രതിരോധ രഹസ്യങ്ങള്‍ അടക്കമുള്ള സുപ്രധാന രേഖകള്‍ കടത്തിക്കൊണ്ട് പോയ കേസിലാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റു ചെയ്തത്. 247 വര്‍ഷത്തെ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ദേശസുരക്ഷാ കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം എഫ്ബിഐ ട്രംപിന്റെ മാര്‍ അലാഗോയിലെ വസതിയിലും ന്യൂയോര്‍ക്കിലെ ട്രംപ് ഗോള്‍ഫ് ക്ലബിലും നടത്തിയ പരിശോധനയില്‍ നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിരുന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആണവ രഹസ്യങ്ങളടക്കമുള്ള ഫയലുകളാണ് കണ്ടെത്തിയിരുന്നത്. കുറ്റക്കാരനല്ലെന്ന് കോടതിയില്‍ ആവര്‍ത്തിച്ച ട്രംപിനെ ജാമ്യത്തില്‍ വിട്ട കോടതി 37 കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും അറിയിച്ചിട്ടുണ്ട്. രേഖകള്‍ പൂഴ്ത്തിവയ്ക്കല്‍, അന്വേഷണം തടസപ്പെടുത്തല്‍, ഗൂഢാലോചന, നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളിലാകും മയാമി ഫെഡറല്‍ കോടതിയില്‍ വാദം തുടരുക.

Also Read: കോംഗോയിലെ അഭയാർഥി ക്യാമ്പിൽ ആക്രമണം; 41 പേർ കൊല്ലപ്പെട്ടു, അപലപിച്ച് യുഎൻ

പുതിയ കേസ് കൂടുതല്‍ മുറുകുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടരേണ്ട വര്‍ഷം മുഴുവന്‍ കോടതിയില്‍ പെട്ടുപോകുമെന്നാണ് ട്രംപ് ക്യാമ്പിന്റെ പേടി. സ്റ്റോമി ഡാനിയല്‍സ് എന്ന പോണ്‍ താരത്തിന് തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് കൈക്കൂലി നല്‍കിയ കേസില്‍ നേരത്തെ ഡൊണാള്‍ഡ് ട്രംപ് മന്‍ഹാട്ടന്‍ കോടതിയിലെത്തി കീഴടങ്ങിയിരുന്നു. എഴുത്തുകാരിയായ ഇ ജീന്‍ കരോളിന്റെ മീടൂ വെളിപ്പെടുത്തലടക്കമുള്ള പീഡന പരാതികള്‍ക്കൊപ്പം ട്രംപിനെതിരെ മറ്റ് നിരവധി കേസുകളും നിലവിലുണ്ട്. കേസില്‍ ശിക്ഷിക്കപ്പെട്ടാലും മത്സരിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെ ട്രംപിനെതിരെ ഒരു ഡസനോളം സ്ഥാനാര്‍ത്ഥികളുണ്ട്. നിലവിലെ പ്രസിഡന്റ് ബൈഡനും മുന്‍ പ്രസിഡന്റും തമ്മിലുള്ള ഏറ്റുമുട്ടലിന് കാത്തിരിക്കുകയാണ് അമേരിക്കയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel