
പകരചുങ്കവും നാടുകടത്തലുമായി വാർത്തകളിൽ നിറഞ്ഞു നിന്നതിന് പിന്നാലെ, ബജറ്റിലും രാജ്യത്തിനെ ഞെട്ടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദ്യാഭ്യാസം, പാർപ്പിടം, വൈദ്യശാസ്ത്ര ഗവേഷണം എന്നിവയ്ക്കുള്ള ചെലവ് വെട്ടി കുറച്ച ട്രംപ്, പ്രതിരോധത്തിനും അതിർത്തി സുരക്ഷയ്ക്കുമുള്ള വിഹിതം വർദ്ധിപ്പിക്കുകയും ചെയ്തു. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ഫെഡറൽ ബജറ്റിൽ 163 ബില്യൺ ഡോളർ വെട്ടിക്കുറയ്ക്കാനാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച നിർദ്ദേശം നൽകിയത്.
അനധികൃത കുടിയേറ്റം തടയുക എന്നത് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായതിനാൽ ഹോം ലാൻഡ് സെക്യൂരിറ്റിയുടെ ബഡ്ജറ്റിൽ 65 ശതമാനം വർധനവുണ്ടാകും. വിദ്യഭ്യാസത്തിന് വകുപ്പേ വേണ്ടെന്നുള്ള ട്രംപിന്‍റെ പ്രസ്താവനക്ക് പിന്നാലെ, വകുപ്പിന്‍റെ 15 ശതമാനം ബജറ്റാണ് വെട്ടിക്കുറച്ചത്.
ALSO READ; ‘ഇത് മാർപാപ്പയെ പരിഹസിച്ചത് തന്നെ..’; പോപ്പിന്റെ വേഷം ധരിച്ച് നിൽക്കുന്ന എഐ ചിത്രം പങ്കുവച്ച് ട്രംപ്
അതേസമയം, സാമൂഹിക സുരക്ഷ, മെഡികെയർ മേഖലകളിൽ 23 ശതമാനം വരെ ബഡ്ജറ്റ് വെട്ടിക്കുറക്കും. ഇതോടെ ഈ മേഖലകളിൽ ചിലവാക്കാൻ ലഭിക്കുന്ന പണം 2017 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തും. ഊർജ്ജ വകുപ്പിന്റെ ബജറ്റ് 4.7 ബില്യൺ ഡോളറായി കുറയ്ക്കും. കാലാവസ്ഥാ വ്യതിയാനമെന്നത് യഥാർത്ഥമല്ല എന്ന വാദക്കാരനാണ് ട്രംപ്. നാസയുടെ ചാന്ദ്ര പദ്ധതിക്ക് തിരിച്ചടി നൽകി കൊണ്ട്, 6 ബില്യൺ ഡോളറാണ് ബജറ്റിൽ വെട്ടിക്കുറച്ചത്. എന്നാൽ, എലോൺ മസ്‌ക് മുന്നോട്ടുവയ്ക്കുന്ന ചൊവ്വാഗ്രഹ പദ്ധതിക്ക് സർക്കാരിന്‍റെ പൂർണ പിന്തുണയുണ്ട്.
അധികാരത്തിൽ തിരിച്ചെത്തിയതിനു ശേഷമുള്ള തന്റെ ആദ്യ ബജറ്റ് എന്ന നിലയിൽ, സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കുന്നതിനൊപ്പം അതിർത്തി സുരക്ഷയ്ക്കുള്ള ധനസഹായം വർദ്ധിപ്പിക്കുമെന്ന പ്രതിജ്ഞകൾ നിറവേറ്റുക എന്നതാണ് ട്രംപിന്‍റെ പദ്ധതി ലക്ഷ്യമിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, വൻ തോതിലുള്ള ആഭ്യന്തര ചെലവ് ചുരുക്കൽ കൈവിട്ട കളിയാണെന്ന് വിശേഷിപ്പിച്ച് ഡെമോക്രാറ്റുകൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here