
കടലാഴങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അത്ഭുതലോകം നേരിട്ട് കണ്ടറിഞ്ഞ ശാസ്ത്രജ്ഞയാണ് ഡോക്ടർ ദിവ്യ വിശ്വംഭരൻ. ആഴക്കടലില്‍ ഇതിനകം 50 ശാസ്ത്രീയ ഡൈവുകള്‍ പൂര്‍ത്തിയാക്കി ഈ വനിതാ ശാസ്ത്രജ്ഞ. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയും ഏക വനിതാ ഗവേഷക ഡൈവറുമാണ് തിരുവനന്തപുരം സ്വദേശിനിയായ ഡോ.ദിവ്യ.
സങ്കല്‍പ്പിച്ചതിനുമപ്പുറമാണ് കടലാഴങ്ങളിലെ കാഴ്ച. അത്ഭുതലോകമാണത്. നിറപ്പകിട്ടുള്ള മീനുകൾ, പവിഴപ്പുറ്റുകൾ, ആഴങ്ങളിലേക്ക് പോകുംതോറും ഇരുട്ട് കൂടി വരും. ആഴക്കടലില്‍ കണ്ട കാഴ്ച വിവരിക്കുകയാണ് ഡോക്ടർ ദിവ്യ വിശ്വംഭരൻ.
കർണാടക, കേരളം, ലക്ഷദ്വീപ് തീരത്തെ ഓഫ്ഷോര്‍, പവിഴപ്പുറ്റ്, ദ്വീപ് ആവാസ വ്യവസ്ഥകളിലായാണ് ദിവ്യ 50 ശാസ്ത്രീയ മുങ്ങൽ ദൗത്യങ്ങൾ പൂർത്തിയാക്കിയത്. 40 മീറ്റർ വരെ ആഴത്തിൽ മുങ്ങിച്ചെന്ന് സമുദ്രജീവജാലങ്ങളെയും മനുഷ്യന്‍റെ ഇടപെടലുകളെക്കുറിച്ചും പഠിച്ച ദിവ്യയുടെ ആഴക്കടല്‍ യാത്ര സാഹസികവും ശാസ്ത്രവും ചേർന്ന അപൂർവ അനുഭവകഥയാണ്.
പനങ്ങാട് ഫിഷറീസ് കോളേജിൽ പഠിക്കുമ്പോൾ പതിവായി നീന്താൻ പോകുമായിരുന്നതുകൊണ്ട് വെള്ളത്തെ പേടിയില്ലാതായി. കർണാടകത്തിലെ ഒരു സ്ഥാപനത്തിലായിരുന്നു ഡ്രൈവിംഗ് പരിശീലനം. കാർഷിക സർവകലാശാലയിൽ അധ്യാപകനായിരുന്ന തിരുവന്തപുരം കുറവൻകോണം സുദർശനയിൽ ഡോക്ടർ കെ വിശ്വംഭരന്റെയും രാധ ലക്ഷ്മിയുടെയും മകളായ ദിവ്യ CMFRI മംഗലാപുരം ഡിവിഷനിലാണിപ്പോള്‍ ജോലി ചെയ്യുന്നത്. BSNLഅക്കൗണ്ട്സ് ഓഫീസറായ ഭർത്താവ് റിനുവിന്‍റെയും ഏഴാം ക്ലാസുകാരിയായ ഏക മകള്‍ നൈപുണ്യയുടെയും പിന്തുണയാണ് തന്‍റെ കടലാഴങ്ങളിലെ ഗവേഷണത്തിന് കരുത്തുപകരുന്നതെന്നും ഡോ.ദിവ്യ വിശ്വംഭരന്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

