
പ്രശസ്ത ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞനും ശാസ്ത്രപ്രചാരകനുമായ ഡോ. ജയന്ത് വിഷ്ണു നാര്‍ലികര്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ വസതിയില്‍ ആയിരുന്നു അന്ത്യം. 1938 ജൂലൈ 19-ന് കോലാപ്പൂരിലാണ് ജനനം.
പിതാവ് വിഷ്ണു വാസുദേവ് നാര്‍ലികര്‍ ഗണിതശാസ്ത്രജ്ഞനും സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനുമായിരുന്നു. അമ്മ സുമതി നാര്‍ലികര്‍ സംസ്‌കൃത പണ്ഡിതയായിരുന്നു. പിതാവ് വാരണാസി ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ പ്രൊഫസറും ഗണിതശാസ്ത്രവിഭാഗം മേധാവിയുമായിരുന്നു.
ജയന്ത് നാര്‍ലികറുടെ പ്രാഥമിക വിദ്യാഭ്യാസം ബനാറസ് ഹിന്ദു സര്‍വകലാശാല കാമ്പസിലായിരുന്നു. 1957ൽ ഉപരിപഠനത്തിനായി കേംബ്രിഡ്ജിലേക്ക് പോയി. ഗണിതശാസ്ത്ര ട്രൈപ്പോസില്‍ ശ്രദ്ധേയനായ നാര്‍ലികര്‍, സ്റ്റാര്‍ റാംഗ്ലറും ടൈസണ്‍ മെഡലിസ്റ്റും ആയിത്തീര്‍ന്നു. 1963-ൽ പി എച്ച് ഡി നേടി. സ്മിത് പ്രൈസിനും കിംഗ്സ് കോളേജിന്റെ ഫെല്ലോഷിപ്പിനും അർഹനായി. പുണെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിന്റെ (IUCAA) സ്ഥാപക ഡയറക്ടറാണ്. ഇന്ത്യയില്‍ ശാസ്ത്രവിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും ജനകീയവത്കരിക്കുന്നതിനും വലിയ സംഭാവനകള്‍ നല്‍കി. നിരവധി അന്താരാഷ്ട്ര- ദേശീയ അവാർഡുകൾ നേടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

