യഥാർത്ഥത്തിൽ മോദിയേയും ബിജെപിയേയും ഭയപ്പെടുത്തുന്നത് ഇടതുപക്ഷകക്ഷികളുടെ ആശയപരമായ സ്വാധീനവലയത്തെയാണ്: ഡോ. ജോൺ ബ്രിട്ടാസ് എം പി

Dr. John Brittas MP

യഥാർത്ഥത്തിൽ മോദിയേയും ബിജെപിയേയും ഭയപ്പെടുത്തുന്നത് ഇടതുപക്ഷകക്ഷികളുടെ ആശയപരമായ സ്വാധീനവലയത്തെയാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. സംഘടനാ പരിധിക്കപ്പുറത്തേക്ക് സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ഉള്ള സ്വാധീനം അനുഭവിച്ചറിയാൻ സാധിച്ചിട്ടുണ്ടെന്നു ഡോ. ജോൺ ബ്രിട്ടാസ് എംപി മലയാളം വാരികയിലെ മാധ്യമപ്രവര്‍ത്തകനായ പി എസ് റംഷാദിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ജീവിതത്തിന്റെ നല്ലൊരു ഭാഗം ജീവിച്ചത് കേരളത്തിനു പുറത്താണ്. ഇതുവരെയുള്ള ജീവിതത്തിൽ പാതിയിലേറെക്കാലം. എനിക്ക് അറിയാനും അനുഭവിക്കാനും കഴിഞ്ഞ ഒരു കാര്യം, സി.പി.എമ്മിനും ഇടതുപക്ഷത്തിനും സംഘടനാ പരിധിക്കപ്പുറത്ത് എത്രയോ സ്വാധീനമാണുള്ളത്. ഇന്ത്യയിലെ പ്രധാനപ്പെട്ട കമ്പനികളിൽ പലതുമായും സഹകരിക്കാൻ അവസരമുണ്ടായപ്പോൾ കാണാൻ കഴിഞ്ഞത് അവിടെയൊക്കെ മികച്ച ഇടതുപക്ഷ ആൾക്കാരുണ്ട് എന്നാണ്.

ഇടതുപക്ഷകക്ഷികളുടെ സംഘടനാപരമായ നാലതിരുകൾക്കപ്പുറത്ത് ഈയൊരു സ്വാധീനവലയം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. യഥാർത്ഥത്തിൽ മോദിയേയും ബി.ജെ.പിയേയും ഭയപ്പെടുത്തുന്നത് അതാണ്. ഇപ്പോഴും മറ്റു പ്രതിപക്ഷ കക്ഷികൾക്കു പോലും ദാർശനികമായ, ആശയപരമായ അടിത്തറ നൽകുന്നത് ഇടതുപക്ഷമാണ്. അതിന്റെയൊരു രാഷ്ട്രീയമായ മാനം വലുതാണ്. പക്ഷേ, ഇതു മാത്രം പോരാ. അതാണ് ഞങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നം. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഘടന വെച്ച് നോക്കുമ്പോൾ, അതിന്റെ സംഘടനാപരമായ അടിത്തറ കുറേക്കൂടി വിപുലമാക്കാൻ, പാർലമെന്റിലെ സ്വാധീനം കുറേക്കൂടി മികച്ചതാക്കാൻ സാധിക്കേണ്ടതുണ്ട്.

അവിടെയാണ് ഇടതുപക്ഷം ഇപ്പോഴും പരാജയപ്പെടുന്നത്. അക്കാദമിക രംഗത്ത് രാജ്യത്തെവിടെ നോക്കിയാലും ഇടതുപക്ഷത്തിന്റെ സ്വാധീനമുണ്ട്. ഏതു യൂണിവേഴ്‌സിറ്റിയിൽനിന്നു നല്ലൊരു പഠനം പുറത്തിറങ്ങണമെങ്കിലും അതിൽ മാർക്സിയൻ സ്റ്റഡിയുടെ പിൻബലം വേണം. അതിപ്പോൾ, അമേരിക്കൻ യൂണിവേഴ്‌സിറ്റിയാണെങ്കിൽപ്പോലും മാർക്സിയൻ സ്റ്റഡിയുടെ അടിത്തറയിൽനിന്നുകൊണ്ടു മാത്രമേ കാര്യങ്ങളെ ശരിയായി വിലയിരുത്താൻ കഴിയുകയുള്ളൂ. അതൊരു യാഥാർത്ഥ്യമാണ്.

പക്ഷേ, ഇന്ന് ഇന്ത്യൻ രാഷ്ട്രീയം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി ഇടതുപക്ഷത്തിന്റെ സാന്നിധ്യം പാർലമെന്റിലും രാഷ്ട്രീയ വേദികളിലും കുറഞ്ഞുവരുന്നു എന്നതാണ്. അതു വലിയ ഒരു ചലഞ്ചാണ്. എനിക്കു തോന്നുന്നു, സി.പി.എമ്മിന്റെ ചരിത്രത്തിലെ, ഇടതുപക്ഷത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയുടെ സമയമാണ് ഇത്. മുൻപൊക്കെ വലിയ പ്രതിസന്ധികളുണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, ഇന്ത്യാ -ചൈന യുദ്ധ സമയത്ത്, അതുപോലെ കൽക്കത്താ തിസീസിന്റെ സമയത്ത് ഒക്കെ വലിയ പ്രതിസന്ധികളും അടിച്ചമർത്തലുമുണ്ടായിട്ടുണ്ട്. പക്ഷേ, ഇതുപോലത്തെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല. ഇതാണ് ഏറ്റവും വലിയ പ്രതിസന്ധി.

ഇതു മറികടക്കാൻ, മുറിച്ചുകടക്കാൻ രണ്ടു കാര്യങ്ങളുണ്ട് എന്നാണ് മനസ്സിലാകുന്നത്. ഒന്ന്, ഇടതുപക്ഷ ആശയത്തോട് ആഭിമുഖ്യമുള്ള ആളുകളെ ഇതിലേയ്ക്ക് എത്തിക്കാൻ കഴിയണം. അവരെ മോട്ടിവേറ്റ് ചെയ്യണം. അവർ ഇടതുപക്ഷത്തിനുവേണ്ടി ചിന്തിക്കുന്നവരാണ്. പക്ഷേ, ഒരു മോട്ടിവേഷന്റെ അഭാവമുണ്ട്. രണ്ട്, ബി.ജെ.പി-ആർ.എസ്.എസ് ഗവൺമെന്റിനെ പരാജയപ്പെടുത്തണമെങ്കിൽ ചില്ലറയല്ലാത്ത രാഷ്ട്രീയ തന്ത്രപരമായ നിലപാടുകൾ വേണം. . അതിനു ഭൗതികമായും തന്ത്രപരമായും കുറേ ഇൻപുട്‌സ് കൊടുക്കാൻ കഴിയുന്ന നിലയിലേയ്ക്ക് ഇടതുപക്ഷം മാറണം. ഈ രണ്ടു കാര്യങ്ങൾ പ്രധാനമാണ്.

സ്വന്തമായി അടിത്തറ വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. നമ്മുടെ പല ബൂർഷ്വാകക്ഷികളും ബി.ജെ.പിക്ക് എതിരാണെങ്കിൽപ്പോലും ഇടതുപക്ഷം ശക്തമാണെങ്കിൽ മാത്രമേ ഇടതുപക്ഷത്തിന്റെ നിരയിലേയ്ക്ക് വരികയുള്ളൂ. മുൻപ്, അൻപതും അറുപതും എം.പിമാരൊക്കെ ഉള്ള സമയത്ത് ഇങ്ങോട്ട് അണിചേർക്കാൻ വളരെ എളുപ്പമായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. അതുകൊണ്ട് ഇതൊരു പ്രതിസന്ധിയുടെ കാലമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News