
എന്റെ രാഷ്ട്രീയം ഞാൻ തെരഞ്ഞെടുത്ത വീക്ഷണമാണ്. ന്റെ ഇടതുപക്ഷത എന്നെ പല ഘട്ടങ്ങളിലും ശരിയും തെറ്റും തിരിച്ചറിയാൻ സഹായിച്ചിട്ടുണ്ട് എന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി. മലയാളം വാരികയിലെ മാധ്യമപ്രവര്‍ത്തകനായ പി എസ് റംഷാദിന് നല്‍കിയ അഭിമുഖത്തില്‍ പാർട്ടി പത്രത്തിന്റെ കണ്ണൂർ ബ്യൂറോയിൽ തുടങ്ങി പാർട്ടി ചാനലിന്റെ തലപ്പത്തു വരെയും പിന്നെ പാർലമെന്റിലേക്കും എത്തിയ കാലത്തെ അനുഭവങ്ങൾ രാഷ്ട്രീയമായും വ്യക്തിപരമായും എങ്ങനെയാണ് അഭിമുഖീകരിച്ചത്? എന്ന ചോദ്യത്തിന് പിന്നിട്ട വഴികളെ പറ്റി പറയുകയായിരുന്നു ഡോ. ജോൺ ബ്രിട്ടാസ് എംപി
ഞാൻ കണ്ണൂരിലെ സാധാരണ ഒരു നാട്ടുമ്പുറത്തുനിന്നു വന്നയാളാണ്. കുഞ്ഞിലേ അച്ഛൻ മരിച്ചു, അമ്മ വളർത്തി. വളരെ സാധാരണ സാഹചര്യത്തിൽനിന്ന് ഓരോ പടവുകളും കയറി ആകസ്മികത യുടെ പിൻബലത്തിൽ ഇവിടെ വരെ എത്തി. ഞാനൊരു എം.ഡിയാകുമെന്നോ എം.പി യാകും എന്നോ ചിന്തിച്ചിട്ടില്ല. 32-ാമത്തെ വയസ്സിൽ എം.ഡി യായി. കഷണ്ടിയും കുടവയറുമൊക്കെയുള്ളവർക്കു മാത്രമേ അന്നത്തെ കാലത്ത് ആ ഒരു പദവിയിലെത്താൻ കഴിയുകയുള്ളൂ. ഇതൊന്നും എൻറെ വ്യക്തിപരമായ നേട്ടമല്ല. കിട്ടിയിട്ടുള്ള ഫേവറാണ്. പലരുടേയും സ്നേഹവും സൗമനസ്യവുമാണ് എന്നെ ഇവിടെ എത്തിച്ചത്. ഈ സമൂഹം എന്റെ ജാതിയെന്താണ് എന്നോ മതമെന്താണെന്നോ എന്റെ സാമൂഹിക സാഹചര്യം എന്താണെന്നോ ചിന്തിക്കാതെ അകമഴിഞ്ഞ് സഹായം നൽകി.
അങ്ങനെ എന്നെ ഞാനാക്കിയ സമൂഹത്തിനു തിരിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ട്. പാർലമെന്റിൽ പ്രസംഗിക്കുമ്പോൾ ഓരോ കാര്യത്തിലും നിർവഹിക്കുന്നത് സമൂഹത്തിനു തിരിച്ചുകൊടുക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. അത് എന്റെ ഔദാര്യമല്ല. കൊടുക്കാൻ ഞാൻ ബാധ്യസ്ഥനാണ്. ഈ സമൂഹത്തിന്റെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അന്തരീക്ഷമാണ് എന്നെ സൃഷ്ടിച്ചത്. അങ്ങനെ സൃഷ്ടിച്ച സമൂഹത്തിനു ഞാൻ ചിലത് കൈമാറേണ്ടതുണ്ട്. അതാണ് എന്റെ പൊളിറ്റിക്സ്.
അടിസ്ഥാനപരമായി എന്റെ രാഷ്ട്രീയം അതാണ്. അതിലെനിക്ക് ഭയമില്ല. പാർലമെൻ്റിൽ ഇങ്ങനെയുള്ള വിഷയങ്ങളെടുത്ത് സംസാരിക്കുമ്പോൾ എന്റെ മനസ്സിലുള്ളത് അതാണ്. എന്നെ ഉണ്ടാക്കിയത് കേരളമാണ്. എനിക്ക് അലകും പിടിയും സമ്മാനിച്ചത് പാർട്ടിയാണ്. അതു തിരിച്ചുകൊടുക്കാൻ പറ്റിയില്ലെങ്കിൽ എന്നെക്കൊണ്ട് എനിക്കെന്താണ് പ്രയോജനം.
എൻ്റെ ബാലൻസ് ഷീറ്റ് പരിശോധിക്കുമ്പോൾ എന്നോട് എത്രയോ പേർ സ്നേഹം കാണിച്ചിട്ടുണ്ട്. ആ സ്നേഹത്തിനൊന്നും ഞാൻ ചിലപ്പോൾ അർഹൻ തന്നെ ആയിരിക്കണമെന്നില്ല. ഡൽഹിയിൽ മാധ്യമ പ്രവർത്തകനായിരിക്കുമ്പോൾ ഇ.എം.എസ്സുമായിട്ടൊക്കെയുള്ള ബന്ധം. എന്തൊരു സ്നേഹമാണ് അവർക്കൊക്കെ.
ഹർകിഷൻ സിംഗ് സുർജിത്ത് സി.പി.എം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച ശേഷം ഒരാഗ്രഹം. അദ്ദേഹം ജനിച്ച, രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ ലാഹോർ ഉൾപ്പെടെ യുള്ള സ്ഥലങ്ങളിലൂടെ, അദ്ദേഹം വന്ന വഴികളിലൂടെ ഒന്നു യാത്ര ചെയ്യണം. മുഷാറഫ് ആണ് അന്ന് പാകിസ്താൻ പ്രസിഡന്റ്. എന്നോട് വരുന്നോ എന്ന് സുർജിത്ത് ചോദിച്ചു. പത്തോ പന്ത്രണ്ടോ ദിവസം. അദ്ദേഹത്തെ കിണറ്റിലിട്ട് അദ്ദേഹം അന്ധനായിപ്പോയ
ഒരു സ്ഥലമുണ്ട്. അവിടെ ഉൾപ്പെടെ പോയി. ലാഹോർ, കറാച്ചി, ഇസ്‌ലാമബാദ്, അദ്ദേഹത്തിന്റെ വീട് ഇരുന്ന പഴയ പഞ്ചാബിന്റെ ഭാഗമായ സ്ഥലം എല്ലായിടത്തും പോയി. അന്ന് അങ്ങനെ പുറത്തുനിന്ന് ആർക്കും പാകിസ്താനിൽ യാത്ര ചെയ്യാൻ പറ്റില്ല. സുർജിത്ത് ആയതുകൊണ്ടാണ്, എ.ബി. ബർദനും കൂടെയുണ്ടായിരുന്നു. അതു മനസ്സിലാക്കണം ഈ സി.പി.ഐ, സി.പി.എം അഭിപ്രായ വ്യത്യാസത്തെക്കുറിച്ചൊക്കെ പറയുമ്പോൾ ചിന്തിക്കേണ്ട കാര്യമാണ്. അവിസ്മരണീയമായ യാത്ര ആയിരുന്നു അത്.
എന്തൊരു സൗമനസ്യമാണ് അദ്ദേഹം എന്നോട് കാണിച്ചത്. എന്തെല്ലാം ഞങ്ങൾ പങ്കുവച്ചു. അങ്ങനത്തെ ഒരുപാട് അനുഭവങ്ങളുണ്ട്. കണ്ണൂരിൽ ഞാൻ മാധ്യമ പ്രവർത്തനം തുടങ്ങുന്ന സമയത്താണ് പിണറായി സഖാവ് ജില്ലാ സെക്രട്ടറിയായത്.
അന്നു മുതലുള്ള ബന്ധമാണ്. മൂപ്പരുടെ പ്രത്യേക എന്താണെന്നുവച്ചാൽ അധികം പറയുകയൊന്നുമില്ല. വളരെക്കുറച്ചേ സംസാരിക്കൂ. പക്ഷേ, ഉള്ളിന്റെയുള്ളിൽ ഒരു കരുതൽ ഉണ്ടാകും. അദ്ദേഹവുമായി ഏതെങ്കിലും ഘട്ടത്തിൽ ബന്ധപ്പെട്ടിട്ടുള്ള ആളുകളുടെയൊക്കെ കാര്യങ്ങൾ അദ്ദേഹം അന്വേഷിക്കും. ചെറിയ ചെറിയ കാര്യങ്ങൾപോലും. അങ്ങനെ ഒരുപാട് കരുതലുകൾ എനിക്കു കിട്ടിയിട്ടുണ്ട്. നായനാർ സഖാവുമായി എന്തെല്ലാം രസകരമായ മുഹൂർത്തങ്ങൾ. പലർക്കും പല നീരസങ്ങളും ഉണ്ടായേക്കാം. പക്ഷേ, ആകെത്തുക നോക്കുമ്പോൾ ഇടതുപക്ഷ പ്രസ്ഥാനം എന്നെപ്പോലെയൊരു ആളെയൊക്കെ എത്രത്തോളം നെഞ്ചേറ്റി.
പി. ശ്രീരാമകൃഷ്ണൻ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായി എന്നെ ആലോചിക്കുന്ന സമയത്താണ് ഞാൻ മാധ്യമപ്രവർത്തനത്തിലേയ്ക്ക് പോയത്. ആ ഒഴിവിലേയ്ക്കാണ് ശ്രീരാമകൃഷ്ണൻ വന്നത്. ഞാൻ അദ്ദേഹത്തോടുതന്നെ തമാശയായി അതു പറയാറുണ്ട്, സ്പീക്കറൊക്കെ ആയത് എന്റെ ചെലവിലാണെന്ന്.
അങ്ങനത്തെ ഒരുപാട് അനുഭവങ്ങളിലൂടെയാണ് വന്നത്. അതുകൊണ്ട് വിമ്മിഷ്ടത്തിന്റേയോ വിഷമത്തിന്റേയോ തലമില്ല. വേറൊരു കാര്യം, ഞാനൊരു പരമ്പരാഗത ഇടതുപക്ഷ കുടുംബത്തിൽ ജനിച്ച ആളൊന്നുമല്ല. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധരുടെ സ്ഥലമാണ് എന്റെ നാട്. ഞങ്ങളുടേത് ഇടതുപക്ഷ ആഭിമുഖ്യമുള്ള ഒരു കുടുംബമാണ് എന്നേയുള്ളൂ. ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഫാദർ മരിച്ചു. ചുറ്റിനും യു.ഡി. എഫുകാരാണ്. ഇരിക്കൂർ മണ്ഡലമാണ്. പക്ഷേ, കാമ്പസിലൊക്കെ വന്നു കഴിഞ്ഞപ്പോൾ ഞാൻ ഇടതുപക്ഷത്തിന്റെ പ്രവർത്തകനായി മാറി. അതായത്, എന്റെ ഇടതുപക്ഷത എന്നത് ആരും എന്നിൽ അടിച്ചേൽപ്പിച്ചതല്ല, ഞാൻ തെരഞ്ഞെടുത്തതാണ്. എന്റെ ചോയ്‌സ് ആയിരുന്നു. എന്റെ ചോയ്‌സ് ആകുമ്പോഴുള്ള ഗുണമെന്താണെന്നു വച്ചാൽ, എനിക്ക് അതൊരു അഭിമാനമാണ്, ഭാരമല്ല.
എന്റെ ഇടതുപക്ഷത എന്നെ പല ഘട്ടങ്ങളിലും ശരിയും തെറ്റും തിരിച്ചറിയാൻ സഹായിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനം ഭയങ്കര പക്ഷപാതപരമാണ് എന്നു പല മാധ്യമപ്രവർത്തകരും പറയാറുണ്ട്. എന്റെ രാഷ്ട്രീയം ഞാൻ തെരഞ്ഞെടുത്ത വീക്ഷണമാണ്. പക്ഷേ, ഈ പറയുന്നവരുടെയൊക്കെ ഉള്ളിൽ ജാതിയുടേയും മതത്തിന്റേയും കനത്ത പാളികളല്ലേ കിടക്കുന്നത്. അതേക്കുറിച്ചൊന്നും ആരും ചർച്ച ചെയ്യുന്നില്ല. ഇഷ്ടങ്ങളും അനിഷ്ടങ്ങളും മുതലാളിയോടുള്ള താൽപ്പര്യവും താൽപ്പര്യമില്ലായ്മയും. രൂഢമൂലമായിട്ടുള്ള പക്ഷപാതിത്വങ്ങളുടെ കനത്ത പാളികൾ മനസ്സിലുള്ളവരാണ് നിങ്ങൾ പക്ഷപാതിയാണ് എന്നു പറയുന്നത്. എന്തൊരു അർത്ഥ ശൂന്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here