കപില്‍ സിബല്‍ അവതാരകനായ ദ വയര്‍ സംവാദത്തില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി; “ഭരണഘടന വിഭാവനം ചെയ്യുന്ന പാര്‍ലമെന്ററി ജനാധിപത്യം ഇന്ന് ദയനീയമായ അവസ്ഥയില്‍”

രണഘടന വിഭാവനം ചെയ്യുന്ന പാര്‍ലമെന്ററി ജനാധിപത്യം ഇന്ന് അത്യന്തം ദയനീയമായ അവസ്ഥയിലാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനും എംപിയുമായ കപില്‍ സിബല്‍ നയിച്ച ‘ദ വയര്‍’ ഓണ്‍ലൈന്‍ മാധ്യമം സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  സര്‍ക്കാര്‍ പാര്‍ലമെന്റിനോട് വിധേയപ്പെട്ട് പ്രവര്‍ത്തിക്കണമെന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വം അട്ടിമറിച്ച് ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍ റിപ്പോര്‍ട്ടിങ്ങ് പോലും നടക്കുന്നില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.

പ്രതിപക്ഷത്തിന് കൂടുതല്‍ അവസരം നല്‍കിയാലേ രാജ്യത്തെ ജനകീയ പ്രശ്‌നങ്ങള്‍ എന്തെന്ന് മനസിലാകൂവെന്ന് സ്പീക്കറെ ഉപദേശിച്ച പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു. പ്രതിപക്ഷത്തിനുവേണ്ടി വാദിച്ച നെഹ്‌റുവില്‍ നിന്ന് പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റിനുവേണ്ടി പ്രയത്‌നിക്കുന്ന നരേന്ദ്ര മോദിയിലേക്കുള്ള ദൂരമാണ് യഥാര്‍ത്ഥ അപചയമെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന ബില്ലുകള്‍ പോലും ചര്‍ച്ചകളൊന്നുമില്ലാതെ ചുട്ടെടുക്കുന്ന അവസ്ഥയിലേക്ക് പാര്‍ലമെന്റിനെ മാറ്റിയെടുത്തു. സഭയിലുന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നില്ല. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റികളടക്കമുള്ള പാര്‍ലമെന്ററി സമിതികളെ സര്‍ക്കാര്‍ നിസ്സാരവല്‍ക്കരിക്കുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു.

കപില്‍ സിബല്‍ ആങ്കറായ സംവാദത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ മനീഷ് തിവാരി, ദില്ലി സര്‍വകലാശാല പ്രൊഫസറും ആര്‍ ജെ ഡി നേതാവുമായ പ്രഫ. മനോജ് കുമാര്‍ ഝായും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News