
വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം വിക്രം മിസ്രിക്ക്എതിരെയുള്ള സംഘപരിവാർ സൈബർ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി. ദിവസേനയുള്ള പത്രസമ്മേളനത്തിന് സർക്കാരിന്റെ നയം പറയാൻ നിയോഗിക്കപ്പെട്ടു എന്ന ഒറ്റ കാരണത്താലാണ് വിദ്വേഷവും വെറുപ്പും മിസ്രിക്കെതിരെ ഒഴുകുന്നതെന്നും വഞ്ചകനെന്നും രാജ്യദ്രോഹിയെന്നും മുദ്രകുത്തി കുടുംബാംഗങ്ങളെ പോലും വലിച്ചിഴച്ച് സംഘ്പരിവാർ ഹാൻഡിലുകൾ നടത്തിയ കിരാത പ്രകടനത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിക്ക് തന്റെ എക്സ് അക്കൗണ്ട് (ട്വിറ്റർ) പൂട്ടിവെക്കേണ്ടി വന്നിരിക്കുകയാണെന്നും ഡോ ജോൺ ബ്രിട്ടാസ് എം പി നവമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ പറഞ്ഞു.
“തങ്ങളെ യുദ്ധവെറിയന്മാരാക്കിമാറ്റിയ സ്വന്തം പാർട്ടിയിലെ നേതാക്കന്മാരോടും അതിന് ഒത്താശ പാടിയ മാധ്യമങ്ങളോടുമല്ലേ സംഘപരിവാർ കണക്ക് തീർക്കേണ്ടതെന്നും മോദിക്കെതിരെ പറഞ്ഞാൽ അഴിയെണ്ണേണ്ടി വരുമെന്ന് ഭയന്നത് കൊണ്ടായിരിക്കാം പ്രതിരോധിക്കാൻ കഴിയാത്ത ഒരു പാവപ്പെട്ട ഉദ്യോഗസ്ഥനെ പുലഭ്യം പറഞ്ഞു ബലിയാടാക്കാൻ തീവ്രവലതുപക്ഷം ശ്രമിക്കുന്നതെന്നും മാറിയ ഇന്ത്യയുടെ ഇരുണ്ട മുഖമാണ് ഇത് പുറത്തു കൊണ്ടുവരുന്നതെന്നും” അദ്ദേഹം വിമർശിച്ചു.
പോസ്റ്റിന്റെ പൂർണ്ണരൂപം:
‘അങ്ങാടിയിൽ തോറ്റതിന് അമ്മയോട്..’ എന്നൊരു പഴമൊഴിയുണ്ട്. പാക്കിസ്ഥാനെ അടിച്ചു പരത്തണമെന്ന് ഉദ്ഘോഷിച്ചുകൊണ്ട് യുദ്ധവെറിയിൽ ആറാടിയിരുന്ന സംഘ്പരിവാറുക്കാർ വെടി നിർത്തലിൽ പ്രതിഷേധിച്ച് ഒരു ഉദ്യോഗസ്ഥനെതിരെ രംഗത്ത് വന്നിരിക്കുകയാണ് – വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ. ദിവസേനയുള്ള പത്രസമ്മേളനത്തിന് സർക്കാരിന്റെ നയം പറയാൻ നിയോഗിക്കപ്പെട്ടു എന്ന ഒറ്റ കാരണത്താലാണ് വിദ്വേഷവും വെറുപ്പും മിസ്രിക്കെതിരെ ഒഴുകുന്നത്. വഞ്ചകനെന്നും രാജ്യദ്രോഹിയെന്നും മുദ്രകുത്തി കുടുംബാംഗങ്ങളെ പോലും വലിച്ചിഴച്ച് സംഘ്പരിവാർ ഹാൻഡിലുകൾ നടത്തിയ കിരാത പ്രകടനത്തെ തുടർന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിക്ക് തന്റെ എക്സ് അക്കൗണ്ട് (ട്വിറ്റർ) പൂട്ടിവെക്കേണ്ടി വന്നു. സംഘ്പരിവാർ എന്താണെന്ന് ഒരിക്കൽ കൂടി അടിവരയിട്ട സംഭവമാണിത്.
പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് തിരിച്ചടി കൊടുക്കാൻ തീരുമാനിച്ചത് കേന്ദ്രസർക്കാരാണ്. അതിന് എല്ലാ പ്രതിപക്ഷ കക്ഷികളും അകമഴിഞ്ഞ പിന്തുണ നൽകി. സർവകക്ഷി യോഗത്തിൽ സർക്കാറിന്റെയും സേനാവിഭാഗങ്ങളുടെയും നടപടികളെ പ്രതിപക്ഷം സർവ്വാത്മനാ പിന്തുണച്ചു. ഓപ്പറേഷൻ സിന്ദൂർ പൂർണതോതിലുള്ള യുദ്ധത്തിലേക്ക് മാറ്റാനുള്ള കാഹളമാണ് ചിലർ മുഴക്കിയത്. അതിന്റെ അപകടം തിരിച്ചറിഞ്ഞ കേന്ദ്രസർക്കാർ തന്നെ പാകിസ്ഥാനുമായി വെടിനിർത്തലിൽ ഏർപ്പെട്ടു. നമ്മുടെ രാജ്യത്തെയും ഭരണസ സംവിധാനത്തെയും ചെറുതായി കാണിച്ച് ഇതിന്റെയൊക്കെ ക്രെഡിറ്റ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് കൈക്കലാക്കി എന്നത് മറ്റൊരു കാര്യം. ഈ സംഭവബഹുലമായ നടപടികളിൽ വിദേശകാര്യ സെക്രട്ടറി എന്തു പിഴച്ചു.
തങ്ങളെ യുദ്ധവെറിയന്മാരാക്കിമാറ്റിയ സ്വന്തം പാർട്ടിയിലെ നേതാക്കന്മാരോടും അതിന് ഒത്താശ പാടിയ മാധ്യമങ്ങളോടുമല്ലേ ഇവർ കണക്ക് തീർക്കേണ്ടത്? മോദിക്കെതിരെ പറഞ്ഞാൽ അഴിയെണ്ണേണ്ടി വരുമെന്ന് ഭയന്നത് കൊണ്ടായിരിക്കാം പ്രതിരോധിക്കാൻ കഴിയാത്ത ഒരു പാവപ്പെട്ട ഉദ്യോഗസ്ഥനെ പുലഭ്യം പറഞ്ഞു ബലിയാടാക്കാൻ തീവ്രവലതുപക്ഷം ശ്രമിക്കുന്നത്.
മാറിയ ഇന്ത്യയുടെ ഇരുണ്ട മുഖമാണ് ഇത് പുറത്തു കൊണ്ടുവരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here