
പൊലീസ് വാഹനമിടിച്ച് ആളൂർ നിവാസികളായ രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ച് മുൻ മന്ത്രി ഡോ. ആർ ബിന്ദു. ജൂൺ 15 ന് ഇരിങ്ങാലക്കുട പോട്ട റോഡിൽ ആളൂർ കദളിച്ചിറ പരിസരത്തുവച്ച് അമിതവേഗതയിൽ വന്ന ഇരിങ്ങാലക്കുട എ സി പിയുടെ ഡാൻസാഫ് സ്ക്വാഡ് സഞ്ചരിച്ച ബൊലേറൊ ജീപ്പ് കുട്ടികൾ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇതിനുപിന്നാലെ ചികിത്സയിലിരുന്ന ഒരു കുട്ടി മരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ പൊലീസും ആഭ്യന്തര വകുപ്പും സ്വീകരിച്ച നിലപാടിനെതിരെയാണ് ആർ ബിന്ദു പ്രതികരിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ബിന്ദുവിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പോലീസ് വാഹനമിടിച്ച് അപായപ്പെട്ട ആളൂർ നിവാസികളായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ജൂൺ 15 ന് ഇരിങ്ങാലക്കുട പോട്ട റോഡിൽ ആളൂർ കദളിച്ചിറ പരിസരത്തു വച്ച് അമിത വേഗതയിൽ വന്ന ഇരിങ്ങാലക്കുട എ സി പിയുടെ ഡാൻസാഫ് സ്ക്വാഡ് സഞ്ചരിച്ച ബൊലേറൊ ജീപ്പ് കുട്ടികൾ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ തെറിച്ചു വീണു.
പീണിക്കപ്പറമ്പിൽ ജൂവിൻ (16), തയ്യിൽ അനന്തകൃഷ്ണൻ (18) എന്നീ വിദ്യാർത്ഥികൾക്കാണ് ഗുരുതരമായ പരിക്കേറ്റത്. ചോരയിൽ കുളിച്ചു കിടന്ന കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയ്യാറായില്ല.പതിനഞ്ചു മിനിറ്റിലേറെ സമയം രക്തം വാർന്ന് കുട്ടികൾ തെരുവിൽ കിടന്നു. പിന്നീട് സ്വകാര്യ വാഹനത്തിലാണ് ഓടി കൂടിയ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയത്. ജൂവിൻ ജൂൺ 23 ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
അനന്തകൃഷ്ണൻ കൊച്ചിയിലെ തന്നെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. മനുഷ്യത്വ വിരുദ്ധവും നിയമ വിരുദ്ധവുമായ കൃത്യവിലോപമാണ് പൊലീസിൽ നിന്ന് ഉണ്ടായത്. നീതിനിർവ്വഹണമാണ് പോലീസിന്റെ ചുമതല എന്നിരിക്കേ, അപകടം നടന്ന ഉടനെ കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് ജീപ്പ് ഉപയോഗിക്കുകയോ ആംബുലൻസ് വരുത്തുകയോ ചെയ്യാൻ പോലീസ് തയ്യാറായില്ല എന്നത് അത്യന്തം അപലപനീയമാണ്.
തൊട്ടടുത്ത് സെന്റ് ജെയിംസ് ആശുപത്രി ഉണ്ടായിട്ടും 15 മിനിറ്റ് പരിക്കേറ്റ കുട്ടികൾ റോഡിൽ ചോര വാർന്ന് കിടക്കേണ്ടി വന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും ഈ സംഭവം നടന്നിട്ടും കുറ്റകരമായ നിഷ്ക്രിയത്വം തുടരുകയാണ്. ഉത്തരവാദപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരാരും ഇതുവരെ കുട്ടികളുടെ വീട്ടിൽ ഒന്ന് വരികയോ അവരോട് സംസാരിക്കുകയോ ചെയ്തിട്ടില്ല.
ആഭ്യന്തര വകുപ്പ് മന്ത്രി ഈ കുടുംബാംഗങ്ങളെ ഇതുവരെ ബന്ധപ്പെട്ടില്ല. കുറ്റക്കാരായവരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് പോലീസ് ഉദ്യോഗസ്ഥർക്കും ആഭ്യന്തര വകുപ്പിനുമുള്ളത് എന്ന് വ്യക്തമാണ്. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ജാഗ്രതക്കുറവിന്റെ ഇരകളായ കുട്ടികൾക്കും അവരുടെ കുടുംബത്തിനും നീതി ഉറപ്പാക്കാൻ ആഭ്യന്തരവകുപ്പ് മന്ത്രിയോട് ആവശ്യപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

