
ദുബായ് വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റുകളുടെ ശേഷി 10 മടങ്ങ് വര്‍ധിപ്പിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അധികൃതര്‍ അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വിമാനത്താവളത്തിലെ സ്മാര്‍ട്ട് പാതകള്‍ക്ക് നിലവില്‍ ഒരേസമയം 10 യാത്രക്കാരുടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് ജി ഡി ആര്‍ എഫ് എ ദുബായ് ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി അറിയിച്ചു. ദുബായ് എ ഐ വാരാചരണത്തിന്റെ ഭാഗമായി ദുബായ് ജി ഡി ആര്‍ എഫ് എ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ എ ഐ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സംവിധാനം യാത്രക്കാര്‍ക്ക് സ്പര്‍ശനരഹിതമായ പ്രക്രിയയും വേഗത്തിലുള്ള എമിഗ്രേഷന്‍ നടപടിക്രമങ്ങളും ഉറപ്പാക്കുന്നുവെന്നും യു എ ഇ ആഗോള ഇന്നൊവേഷന്‍ ഹബ്ബായി വളര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്നൊവേഷന്‍സ് ഫോര്‍ ഫോര്‍സൈറ്റ് ഓഫ് പബ്ലിക് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ആന്‍ഡ് ഇംപ്രൂവ്‌മെന്റ് ഓഫ് ക്വാളിറ്റി എജ്യുക്കേഷന്‍ എന്ന തലക്കെട്ടിലാണ് ജി ഡി ആര്‍ എഫ് എയുടെ രാജ്യാന്തര എ ഐ സമ്മേളനം നടക്കുന്നത്. ഗ്രാന്‍ഡ് ഹയാത്ത് ദുബായില്‍ നടന്ന ആദ്യ ദിവസത്തെ സമ്മേളനത്തില്‍ ലോകമെമ്പാടുമുള്ള വിദഗ്ധരും ഗവേഷകരും പങ്കെടുത്തു. അടുത്ത രണ്ട് ദിവസങ്ങളില്‍ അല്‍ ജാഫിലിയയിലെ ഡയറക്ടറേറ്റ് ആസ്ഥാനത്താണ് സമ്മേളനം നടക്കുക.
Read Also: കുവൈറ്റിലെ ഗതാഗത നിയമത്തിൽ വരുത്തിയ മാറ്റങ്ങൾ ഏപ്രിൽ 22 മുതൽ നടപ്പിലാകും
ദുബായില്‍ നിന്ന് ലോകത്തിന് വിജ്ഞാനത്തിന്റെയും സാങ്കേതികവിദ്യയുടെയും നൂതന പ്രയോഗങ്ങള്‍ പരിചയപ്പെടുത്തുന്ന ഈ ത്രിദിന പരിപാടിയില്‍ 200-ല്‍ അധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 31 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 55 പ്രാദേശിക അന്തര്‍ദേശീയ സര്‍വകലാശാലകള്‍, 32 സ്ഥാപന പങ്കാളികള്‍ എന്നിവ കൂടാതെ മൈക്രോസോഫ്റ്റ്, ഗൂഗിള്‍ പോലുള്ള ആഗോള ടെക് ഭീമന്മാരുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ 200-ല്‍ അധികം പ്രഭാഷകര്‍ സമ്മേളനത്തില്‍ സംസാരിക്കും. 500-ല്‍ അധികം സര്‍ക്കാര്‍, അക്കാദമിക്, സ്വകാര്യ മേഖല പ്രതിനിധികള്‍ പങ്കെടുത്ത ആദ്യ ദിവസത്തെ സമ്മേളനത്തില്‍ നിരവധി ഉന്നതതല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here