
സർക്കാർ ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ എന്ന യുവജന സംഘടന വർഷങ്ങളായി മുടങ്ങാതെ നടത്തി വരുന്ന ഒന്നാണ് ഹൃദയപൂർവം ഉച്ചഭക്ഷണ പദ്ധതി. വീടുകളിൽ നിന്നും ശേഖരിക്കുന്ന പൊതിച്ചോർ വയറെരിയുന്നവരുടെ മിഴിനനയാതിരിക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ സർക്കാർ ആശുപത്രികളിലെ ആവശ്യക്കാരിലേക്ക് എത്തിക്കുന്നു. ഈ പദ്ധതിയെയും അതിന് പിന്നിലെ സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും രാഷ്ട്രീയത്തെയുമാണ് യുഡിഎഫ് സർക്കാരും ആരോഗ്യമന്ത്രി കെ മുരളീധരനും തകർക്കാൻ ശ്രമിക്കുന്നത്.
ഈ ഘട്ടത്തിൽ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. 8 വർഷത്തിനിടെ വയനാട് ജില്ലയിൽ മാത്രം ഡിവൈഎഫ്ഐ വിതരണം ചെയ്തത് 16 ലക്ഷം പൊതിച്ചോറാണ്. വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ എന്ന മുദ്രാവാക്യമുയർത്തി ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ നടത്തിവരുന്ന ഹൃദയപൂർവ്വം പൊതിച്ചോർ വിതരണ പരിപാടിക്ക് 2018 മാർച്ച് 23നാണ് ജില്ലയിൽ തുടക്കമായത്.
വിശപ്പറിയുന്നവർക്കേ സഹജീവികളുടെ വിശപ്പ് അറിയാനാവൂ എന്നും ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം വയനാട് ജില്ലയിൽ 8 വർഷം പൂർത്തിയാക്കിയിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എത്രയേറെ മനുഷ്യർ മറ്റൊരു പരിഗണനയുമില്ലാതെ ഹൃദയത്തോട് ചേർത്ത് പിടിച്ച ഇടപെടലായിരുന്നു ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം എന്ന് ഈ നാടിനറിയാം. ചോറ് പൊതിഞ്ഞ് നൽകുന്ന വീട്ടുകാർ മുതൽ അത് ഏറ്റുവാങ്ങുന്നവർ വരെ പരസ്പരം ബന്ധിതമായിരിക്കുന്ന ആ ഹൃദയവികാരത്തിൻ്റെ ആഴം ചില്ലുമേടയിൽ ഇരുന്ന് അധികാരത്തിൻ്റെ ദാർഷ്ട്യത്തിൽ കല്ലെറിയുന്നവർക്ക് മനസ്സിലാകണമെന്നില്ല.
ആരൊക്കെ എന്തൊക്കെ വെല്ലുവിളി നടത്തിയാലും ഈ നാട് നെഞ്ചേറ്റിയ ഇടപെടൽ തന്നെയാണ് ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം. മനുഷ്യത്വപരവും മാതൃകാപരവുമായി പൊതിച്ചോർ വിതരണ പ്രവർത്തനം ദൈനംദിനം ഏറ്റെടുക്കുന്ന മുഴുവൻ പ്രിയപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരേയും അഭിവാദ്യം ചെയ്യുന്നു, കെ റഫീഖ് കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

