
നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി സ്ഥാപനത്തെ കാവിവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാൻ നീക്കം ചരിത്ര വിരുദ്ധവും അപലപനീയവുമെന്ന് ഡിവൈഎഫ്ഐ.
ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വത്തിൻ്റെയും, കഴിവുകളുടെയും വികസനത്തിന് അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 1972 ൽ സ്ഥാപിതമായ നെഹ്റു യുവ കേന്ദ്ര, കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിച്ചത്. കഴിഞ്ഞ ദിവസമാണ് നെഹ്റു യുവ കേന്ദ്രയുടെ വെബ്സൈറ്റുകളിലും മറ്റും പേര് മാറ്റിയത്. ഹിന്ദിയിൽ മേരാ യുവഭാരത് എന്നും ഇംഗ്ലീഷിൽ മൈ ഭാരത് എന്നുമാണ് പുതിയ പേര് രേഖപ്പെടുത്തിയത്. പേരു മാറ്റം സംബന്ധിച്ച് നെഹ്റു യുവ കേന്ദ്ര കോഡിനേറ്റർമാർക്കും, നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിക്കുകയും ചെയ്തു.
പേരും ലോഗോയും മാറ്റുന്നു എന്നതല്ലാതെ അതിനു വ്യക്തമായ കാരണം പറഞ്ഞിട്ടില്ല. സംഘപരിവാർ ശക്തികൾ രാജ്യത്ത് അധികാരത്തിലേറിയ അന്നു മുതൽ വിവിധ സ്ഥാപനങ്ങളുടെ പേര് കാവിവത്ക്കരണത്തിന്റെ ഭാഗമായി അവർക്ക് ഇഷ്ടമുള്ള രീതിയിൽ മാറ്റുകയാണ്. പേര് മാറ്റം നടത്തുന്നതല്ലാതെ ജനങ്ങൾക്ക് ഉപകാരപ്രദമായ യാതൊന്നും ചെയ്യാൻ വേണ്ടി ഇവർ തയ്യാറാവുന്നുമില്ല.
ALSO READ: കാവിവൽക്കരണം തുടർന്ന് കേന്ദ്രസർക്കാർ ; നെഹ്റു യുവ കേന്ദ്രത്തിന്റെ പേര് മാറ്റി; ഇനി ‘മേരാ യുവ ഭാരത്’
രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്റുവിൻ്റെ പേരിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പേരുമാറ്റം പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

