
എമ്പുരാൻ സിനിമക്കെതിരെയുള്ള സംഘപരിവാർ ഭീഷണിക്കെതിരെ യുവജന പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ആർഎസ്എസ് ഭീഷണിക്കെതിരെയും ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുവാനുമായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ ഉടന്‍ ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.
എമ്പുരാൻ സിനിമക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ സംഘപരിവാർ നേതൃത്വത്തിൽ വ്യാപകമായ വിദ്വേഷ പ്രചരണങ്ങളും സൈബർ ആക്രമണങ്ങളും തുടരുകയാണ്. ഇന്ത്യ കണ്ട ഏറ്റവും നിഷ്ഠുരമായ വംശഹത്യയായ ഗുജറാത്ത് കലാപത്തെ സിനിമയിൽ ദൃശ്യവത്ക്കരിച്ചതാണ് സംഘപരിവാറിൻ്റെ സൈബർ ആക്രമണത്തിന് പിറകിൽ. ബിജെപിയുടേയും ആർഎസ്എസിന്റേയും നേതാക്കൾ വരെ സിനിമയ്ക്കെതിരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണ്.
സംഘപരിവാറിന്റെ ഇത്തരം ഭീഷണികളുടെ ഭാഗമായി സിനിമയിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്യുവാൻ വേണ്ടി അണിയറ പ്രവർത്തകർ തയ്യാറാകുന്നതും സിനിമയിലെ മുഖ്യ അഭിനേതാവായ മോഹൻലാൽ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതും കണ്ടു.
ഈ രീതിയിൽ രാജ്യത്ത് സംഘപരിവാർ സൃഷ്ടിക്കുന്ന ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നതാണ്. വർഗീയതയ്ക്കെതിരെ നിലപാടെടുത്തു എന്നതുകൊണ്ടും അതിന്റെ ഭീകരത ചിത്രീകരിച്ചതുകൊണ്ടും ഒരു കലാസൃഷ്ടിയെ ഇല്ലായ്മ ചെയ്യാനും കലാകാരന്മാരെ നീചമായി ആക്രമിക്കാനും വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ ജനാധിപത്യത്തിനു ഭൂഷണമല്ല. ജനാധിപത്യ സമൂഹത്തിൽ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്. കലാസൃഷ്ടിയേയും കലാകാരനേയും നശിപ്പിക്കാനും നിരോധിക്കാനുമുള്ള അക്രമാസക്തമായ ആഹ്വാനങ്ങൾ പ്രതിരോധിക്കേണ്ടതുണ്ട്.
എമ്പുരാൻ സിനിമയ്ക്കെതിരെ നടക്കുന്ന ആർഎസ്എസ് ഭീഷണിക്കെതിരെയും ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുവാനുമായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ മാർച്ച് 30 ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ യുവജന പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here