
ലോകകപ്പ് ഫുട്ബോൾ വിളംബര ജാഥ തടഞ്ഞ് പ്രവർത്തകർക്കെതിരെ എടുത്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ലോകകപ്പ് ഫുട്ബോൾ ആവേശം പങ്കുവെക്കാൻ ഡിവൈഎഫ്ഐ ഹരിപ്പാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കായികപ്രേമികളെ അണിനിരത്തി നടത്തിയ ഫുട്ബോൾ വിളംബര റാലിക്കെതിരെ ഹരിപ്പാട് സിഐയുടെ നേതൃത്വത്തിൽ പോലീസ് കേസെടുത്തിരുന്നു. ഫുട്ബോളുമായി റോഡിലിറങ്ങിയ കായികതാരങ്ങളെ പോലീസ് വഴിയിൽ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ഡിവൈഎഫ്ഐ ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ന് പോലീസ് സ്റ്റേഷൻ ഉപരോധവും മാർച്ചും സംഘടിപ്പിച്ചത്.
ഹരിപ്പാട് താലൂക്ക് ആശുപത്രി ജംഗ്ഷന് സമീപത്തുനിന്നുമാണ് മാർച്ച് ആരംഭിച്ചത്. ഇതേസമയം യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ ഹരിപ്പാട് മെഡിക്കൽ കോളേജ് അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രകടനവും യോഗവും കച്ചേരി ജംഗ്ഷനിൽ നടക്കുകയായിരുന്നു. ക്രമസമാധാനപ്രശ്നം മുൻനിർത്തി ഡിവൈഎഫ്ഐയുടെ മാർച്ച് എഴിക്കകത്ത് ജംഗ്ഷനിൽ വെച്ച് പോലീസ് തടഞ്ഞു. പോലീസ് തടഞ്ഞതോടെ പ്രവർത്തകർ പ്രതിഷേധവുമായി മുന്നോട്ട് നീങ്ങി. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പിന്നീട് പോലീസിനെ തള്ളിമാറ്റി പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിലേക്ക് മാർച്ച് ചെയ്യുകയായിരുന്നു. സ്റ്റേഷൻ കവാടത്തിന് മുന്നിൽ ബാരിക്കേഡ് കെട്ടി പോലീസ് വീണ്ടും തടഞ്ഞു.
ALSO READ: എല്ലാം തന്നിഷ്ടം… ഇടതുപക്ഷ എംഎൽഎമാരോട് പ്രപ്പോസൽ വാങ്ങാതെ യു ഡി എഫ് സർക്കാരിൻ്റെ ബജറ്റ്
തുടർന്ന് പോലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് സെക്രട്ടറി അനസ് നസീം, ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ബോൺസിലെ, ജില്ലാ നേതാക്കളായ പി.എ. അഖിൽ, എ.എ. അക്ഷയ്, അനുപമ ഷൈജു, ജില്ലാ പഞ്ചായത്ത് അംഗം അനില രാജു തുടങ്ങിയവർ സംസാരിച്ചു. പ്രവർത്തകർക്കെതിരെ എടുത്ത കേസ് പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നാണ് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

