
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരായ പ്രതിഷേധപരിപാടിക്ക് മുംബൈ പോലീസ് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം നൽകിയ ഹർജി തള്ളി ബോംബൈ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് ഡിവൈഎഫ്ഐ. രാജ്യത്തെ നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം ആയ സിപിഐഎമ്മിന്‍റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാനും നയപരിപാടികൾ എന്തു വേണമെന്ന് പറയാനും കോടതികൾക്ക് അവകാശമില്ല.
രാഷ്‌ട്രീയ പാർട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥകളോ രാജ്യത്തിന്റെ ചരിത്രമോ സ്വന്തം രാജ്യത്തിനായുള്ള പലസ്‌തീൻ ജനതയുടെ അവകാശത്തിന് ഇന്ത്യൻ ജനത നൽകുന്ന ഐക്യദാർഢ്യമോ കോടതി പരിഗണിച്ചില്ല. കേന്ദ്രസർക്കാറിൻ്റെ രാഷ്ട്രീയ നിലപാടിനോട് പക്ഷം ചേർന്ന് ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ച് പരാമർശങ്ങൾ നടത്തുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് യോജിച്ചതല്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സ്വാതന്ത്ര്യസമര കാലത്ത് തന്നെ പലസ്തീന് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്ന രാജ്യമാണ് ഇന്ത്യ. ഇസ്രയേലിന്റെ അതിക്രമത്തിനെതിരെ ലോകമെമ്പാടും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്.ഇതൊന്നും പരിഗണിക്കാതെഒരു പ്രതിഷേധ പരിപാടിയുടെ അനുമതി തടഞ്ഞതിനെ ചോദ്യം ചെയ്തുള്ള ഹർജി തള്ളി കൊണ്ട് നടത്തിയ രാഷ്ട്രീയ പ്രേരിതമായ പരാമർശങ്ങൾ അപലപനീയമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


