
നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ രണ്ടാനച്ഛൻ്റെ നിരന്തര മർദ്ദനവും ആക്രമണവും മൂലം കൊല്ലപ്പെട്ട ഒന്നര വയസ്സുകാരൻ്റെ കുടുംബാംഗങ്ങളെ ഡിവൈഎഫ്ഐ നേതാക്കൾ സന്ദർശിച്ചു. കുഞ്ഞിൻ്റെ പിതാവ് അഖിലിൻ്റെ മാതാപിതാക്കളായ സുനിൽകുമാർ, ഷീന എന്നിവരെയാണ് ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ഡോ. ഷിജൂഖാൻ നന്ദിയോട് കള്ളിപ്പാറയിലെ വീട്ടിലെത്തി ആശ്വസിപ്പിച്ചത്. ഡിവൈഎഫ്ഐ നന്ദിയോട് മേഖല സെക്രട്ടറി ആനന്ദ്, സിപിഐഎം- ഡിവൈഎഫ്ഐ പ്രവർത്തകരായ ദിലീപ്, രാജൻ, അർജുൻ, അപ്പു, ബോബൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കുഞ്ഞിൻ്റെ പിതാവ് അഖിൽ രണ്ട് വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.രണ്ടാനച്ഛനായ അഷ്കർ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചതാണ് മരണകാരണമായത്. ഉയരത്തിൽ നിന്ന് തള്ളിയിട്ട് കൈകൾ ഒടിച്ചതായും ദേഹമാസകലം ലൈറ്റർ ഉപയോഗിച്ച് പൊള്ളിച്ചതായും വടി ഉപയോഗിച്ച് നിരന്തരം തല്ലിപ്പരിക്കേൽപ്പിച്ചതായും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഗുരുതരമായ മുറിവുകൾ സംഭവിച്ചതായുമുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു.
കുഞ്ഞിൻ്റെ അമ്മ അഖിലയ്ക്കും ഇക്കാര്യങ്ങൾ അറിയാമായിരുന്നു എന്ന വിവരം വിഷയത്തിൻ്റെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നു. കുഞ്ഞിനെതിരെ നടന്ന ക്രൂരമായ അതിക്രമത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ ആവശ്യപ്പെട്ടു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. നീതിയ്ക്കായുള്ള കുടുംബത്തിൻ്റെ പോരാട്ടത്തിൽ ഡിവൈഎഫ്ഐ ഒപ്പമുണ്ടാകുമെന്ന് സുനിൽ കുമാറിനെയും ഷീനയെയും ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

