
എസ്എഫ്ഐയിൽ നിന്നുള്ള വിടവാങ്ങലിനെ കുറിച്ച് വികാരനിർഭരനായി ഇ അഫ്സൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്ന സമയത്തെ ഓർമകൾ പങ്കുവെച്ചത്. എസ്എഫ്ഐ എന്നെ എന്ത് പഠിപ്പിച്ചു എന്ന ചോദ്യത്തിന് ചോദ്യം ചോദിക്കാൻ പഠിപ്പിച്ചു എന്നാണെൻ്റെ ഉത്തരം എന്ന് അദ്ദേഹം കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
എസ്എഫ്ഐയിൽ നിന്ന് വിടവാങ്ങുന്നവരെല്ലാം അനുഭവിക്കുന്നത് ഐഡൻ്റിറ്റി ക്രൈസിസാകുമെന്ന് തോന്നിയിട്ടുണ്ട്. അത് തോന്നലല്ലെന്ന് ബോധ്യപ്പെടുന്നു. SFI പ്രവർത്തകൻ എന്ന വിശാല ലോകവും മേൽവിലാസവും മുൻകാല എസ് എഫ് ഐ പ്രവർത്തകൻ എന്നതിലേക്ക് ചുരുങ്ങുന്നു. പതിനാറ് വർഷത്തെ പരപ്പാണത്.
സാനുക്ക ജില്ലാ സെക്രട്ടറിയാകുമ്പോഴാണ് ജില്ലാകമ്മിറ്റി അംഗമാവുന്നത്.സാനുക്കയോടൊപ്പമാണ് എസ്എഫ്ഐ അല്ലാതാവുന്നത്.
എസ്എഫ്ഐ കാലത്തെ എനിക്കേറ്റവുമധികം മിസ്സ് ചെയ്യുക ഏതൊരു എസ്എഫ്ഐ പ്രവർത്തകരെയും പോലെ സമര മുഖങ്ങളായിരിക്കും. മുദ്രാവാക്യങ്ങളായിരിക്കും.
ഇന്നലെ വളാഞ്ചേരിയിലെ അനീഷ് അയച്ച വാട്ട്സ്ആപ്പ് മെസ്സേജ് ഇങ്ങനെയായിരുന്നു
” മീശ മുളക്കാത്ത ഒരു കുട്ടി മഴയത്ത് മുദ്രാവാക്യം വിളിക്കുന്നുണ്ട് ഇപ്പോഴും “
അതെ, എസ്എഫ്ഐ ജീവിതത്തിലെ ഏറ്റവും ആവേശകരമായ അനുഭവം ജീവൻ തുടിക്കുന്ന മുദ്രാവാക്യങ്ങളാണ്. എസ്എഫ്ഐ പ്രവർത്തകനായി അത്തരമൊരു സന്ദർഭം ഇനിയില്ല എന്നത് അത്രമേൽ അപ്രിയമായ യാഥാർത്ഥ്യമാണ്. നിഷേധിക്കാനാവാത്ത സത്യമാണ്.
എസ്എഫ്ഐ എന്നെ എന്ത് പഠിപ്പിച്ചു എന്ന ചോദ്യത്തിന് ചോദ്യം ചോദിക്കാൻ പഠിപ്പിച്ചു എന്നാണെൻ്റെ ഉത്തരം. തെറ്റ് തെറ്റാണ് എന്ന് ഉറച്ച് പറയാനുള്ള ആർജ്ജവം രൂപപ്പെടുത്തി എന്ന് കൂടിയാണ് ഉത്തരം.
തീർച്ച, മറ്റൊന്നും പകരമാവില്ല.
ഇനിയും ആ പതാകക്ക് തണല് തേടും. ഒട്ടു ദൂരത്തിൽ കാറ്റ് തേടും. കൂരിരുട്ടത്തും വെട്ടം തേടും.
നന്ദി, കൂടുതൽ മികച്ചൊരു ലോകം സ്വപ്നം കാണാൻ കരുത്ത് തന്നതിന്, കാലിടറാതെ നയിച്ചതിന്.
ഇ അഫ്സൽ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

