
പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ. ത്യാഗത്തിന്റെയും പുനരുത്ഥാനത്തിന്റെയും സന്ദേശവുമായാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുത്. അനീതിക്ക് മുകളിൽ മാനവികതയും സ്നേഹവും പ്രകാശമായി ഉദിച്ചുയർന്ന ഈസ്റ്റർ, പീഡാനുഭവങ്ങൾക്ക് പിന്നാലെ സത്യം ഉയിർത്തെഴുന്നേൽക്കുമെന്ന സന്ദേശവും പകരുന്നു. ഇറാനിലും ഗാസയിലും അടക്കം യുദ്ധക്കെടുതികളിൽ കുട്ടികളടക്കം യാതനകൾ അനുഭവിക്കുന്ന ഘട്ടത്തിലാണ് ക്രൂശിക്കലിന്റെയും രക്തസാക്ഷിത്വത്തിന്റെയും വിശ്വാസത്തിന്റെയും അനുഭവമായി ലോകത്തെ ക്രൈസ്തവർ യേശുക്രിസ്തുവിന്റെ ഉയർപ്പിന്റെ സന്തോഷ ദിനമായ ഈസ്റ്റർ ആഘോഷിക്കുന്നത്.
ദുഃഖവെള്ളിയിൽ ലോകത്തിന്റെ ക്രൂരതയിൽ അടക്കം ചെയ്ത യേശു പ്രത്യാശയുടെ പുതുവെളിച്ചം ലോകത്തിന് നൽകി ഉയർത്തെഴുത്തതിന്റെ വിശ്വാസ ചരിത്രമാണ് ഈസ്റ്ററിലൂടെ ലോകത്തിൽ നൽകുന്ന സന്ദേശം. നാല്പത് ദിവസത്തെ നോമ്പിനും വിശുദ്ധ വാരാചരണങ്ങൾക്കും ശേഷമാണ് ഈസ്റ്റർ എത്തുന്നത്. ഉപവാസത്തിൻ്റെയും പ്രായശ്ചിത്തത്തിൻ്റെയും കാലമാണ് നോമ്പ്. യേശുവിൻ്റെ ജറുസലേം പ്രവേശനം, അന്ത്യ അത്താഴം, പീഡാനുഭവങ്ങൾ, മരണം എന്നിവയെല്ലാം അനുസ്‌മരിക്കുന്ന വിശുദ്ധവാരാചരണത്തിന് ശേഷമാണ് ഈസ്‌റ്റർ ഞായർ വരുന്നത്.
പ്രത്യാശയുടെ തിരിനാളം തെളിച്ച് പുതിയൊരു പുലരിയിലേക്ക് നമുക്ക് ഒന്നിച്ച് ചുവടുവെക്കാമെന്ന് ഈസ്റ്റർ സന്ദേശത്തിൽ മുഖ്യമന്ത്രി ആശംസിച്ചു. അനീതിക്ക് മുകളിൽ മാനവികതയും സ്നേഹവും പ്രകാശമായി ഉദിച്ചുയർന്ന ദിനമാണ് ഈസ്റ്റർ എന്ന് പറഞ്ഞ അദ്ദേഹം നന്മയും സ്നേഹവും ഏതൊരു പ്രതിബന്ധത്തെയും അതിജീവിക്കുമെന്നും അന്തിമ വിജയം സത്യത്തിന്റേതാണെന്നുമുള്ള സന്ദേശമാണ് ഈസ്റ്റർ പകരുന്നതെന്നും പറഞ്ഞു. ഈസ്റ്റർ പകരുന്ന സന്ദേശം ഉയർത്തിപ്പിടിച്ച് പതറിപ്പോകുന്ന നിമിഷങ്ങളിൽ നിന്ന് കരുത്തോടെ ഉയിർത്തെഴുന്നേൽക്കാനും, സമാധാനത്തിന്റെ പക്ഷം ചേർന്ന് ലോകത്തിന് ഊർജമാകാനും എല്ലാവർക്കും സാധിക്കട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




