
പീഡനങ്ങള്‍ സഹിച്ച് കുരിശില്‍ മരിച്ച യേശു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ പുതുക്കി തലസ്ഥാനത്തെ ദേവാലയങ്ങളില്‍ ഇന്നലെ രാത്രി മുതല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. പട്ടം സെന്റ്‌മേരീസ് കത്തീഡ്രലില്‍ ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് രാത്രി 7 മണിക്ക് തുടക്കമായി. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. നിരവധി വിശ്വാസികളാണ് പ്രാര്‍ത്ഥന ചടങ്ങില്‍ പങ്കെടുത്തത്.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ നടന്ന ഉയിര്‍പ്പിന്‍റെ തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ നേതൃത്വം നല്‍കി. ഈസ്റ്റര്‍ ദിനമായ ഇന്ന് രാവിലെ ഏഴിനും 8.45നും വൈകിട്ട് അഞ്ചിനും പാളയം പള്ളിയില്‍ കുര്‍ബാനയുണ്ടാകും. പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പുലര്‍ച്ചെ മൂന്നിന് ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായി. വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ രാത്രി 10.30ന് ഈസ്റ്റര്‍ തിരുകര്‍മങ്ങള്‍ ആരംഭിച്ചിരുന്നു.
പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റര്‍ പകരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഈസ്റ്റർ ആശംസാകുറിപ്പിലൂടെ പറഞ്ഞു. ദുഃഖവെള്ളി കഴിഞ്ഞ് ഈസ്റ്റർ ഉണ്ടെന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നല്‍കുമെന്നും നന്മക്കും നീതിക്കുമായുള്ള ഒരു പോരാട്ടവും വെറുതെയാകില്ലെന്ന് ഈസ്റ്റര്‍ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here