സാമ്പത്തികനയത്തെ കേരളത്തോട് രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള ആയുധമാക്കരുത്; വി ശിവദാസൻ

കേരളത്തോട് അനീതി കാണിക്കുന്ന കേന്ദ്രസാമ്പത്തിക നയം തിരുത്തണമെന്നാവശ്യപ്പെട്ട് ഡോ വി ശിവദാസൻ എംപി ധനകാര്യവകുപ്പ് മന്ത്രി നിർമല സീതാരാമന്‌ കത്തെഴുതി.നികുതി വരുമാന വിതരണത്തിൽ ധനകാര്യ കമ്മീഷൻ വിഹിതം വെട്ടിക്കുറച്ചതിന്റെ ആഘാതം കേരളം നേരത്തെ തന്നെ നേരിട്ടിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്താം ധനകാര്യ കമ്മീഷൻ പ്രകാരം കേരളത്തിന്റെ നികുതി വിഹിതം 3:88 ശതമാനമായിരുന്നു.പുതുക്കിയ മാനദണ്ഡമനുസരിച്ച് ഇത് 1.92 ശതമാനമായി കുറച്ചു. പുതിയ മാനദണ്ഡങ്ങൾ പ്രകാരം അഞ്ച് വർഷത്തേക്ക് കേരളത്തിന് അനുവദിച്ച തുക 1,63,920 കോടി രൂപയിൽ നിന്ന് 81,326 കോടി രൂപയായി കുറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ ഇത് മാത്രം ഉണ്ടാക്കിയത് 82,594 കോടി രൂപയുടെ നഷ്ടമാണ് ചൂണ്ടിക്കാട്ടി.

ഇതിനു പുറമെയാണ് നിലവിലെ ‘ഫണ്ട് കട്ട്’ വന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി 3.5 ശതമാനത്തിൽ നിന്ന് 3 ശതമാനമായി വെട്ടിക്കുറച്ച തീരുമാനം സാധാരണക്കാരുടെ ക്ഷേമത്തിന് അങ്ങേയറ്റം വിനാശകരമായ നീക്കമാണ്. സംസ്ഥാനം 32,442 കോടി രൂപ കടമെടുക്കാമെന്നു പ്രതീക്ഷിച്ചിരുന്നു, എന്നാൽ കേന്ദ്ര സർക്കാർ കടമെടുക്കാനുള്ള പരിധി 15,390 കോടി രൂപയാക്കി.

കേരളം കൈവരിച്ച അസാധാരണമായ സാമൂഹിക പുരോഗതിയുടെ ഫലമായി ഉയർന്ന ആയുർദൈർഘ്യമുള്ള ഒരു ജനത ഉണ്ട്, കൂടുതൽ ജീവിതശൈലി രോഗങ്ങളും ഉണ്ട് . പൊതുവിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യ സേവനങ്ങളിലും ഉയർന്ന നിലവാരം പ്രതീക്ഷിക്കുന്നവരാണ് കേരളത്തിലുള്ളത്. കേന്ദ്രസർക്കാരിന്റെ ദയാരഹിതമായ കടുംവെട്ട് ഈ സേവനങ്ങൾ നൽകുന്നതിനെതിരായ നഗ്നമായ ആക്രമണമാണ്. വ്യാവസായിക വികസനത്തിൽ അഭൂതപൂർവമായ നിക്ഷേപവും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി കേരളം അഭിമാനത്തോടെ മുന്നേറുകയാണ് എന്നും അദ്ദേഹം  വ്യക്തമാക്കി.

‘ഓഫ് ബജറ്റ് കടം വാങ്ങൽ’ സംബന്ധിച്ച് കേന്ദ്രസർക്കാർ സ്വീകരിക്കുന്ന ഇരട്ടത്താപ്പ് ബിജെപി സർക്കാരിന്റെ പക്ഷപാതത്തെയും രാഷ്ട്രീയ പകപോക്കലിനെയും വെളിപ്പെടുത്തുന്നു.
കിഫ്ബിയുടേത് കേരളസർക്കാരിന്റെ കടമായി കണക്കാക്കുമ്പോൾ ദേശീയ പാത അതോറിറ്റിയുടെ 3.49 ലക്ഷം കോടി രൂപയിലധികം കടം, കേന്ദ്ര സർക്കാരിന്റെ ബാധ്യതകളിൽ പോലും കാണിച്ചിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാരിന്റെ കടം 155 ലക്ഷം കോടിയും ജിഡിപിയുടെ 57.3 ശതമാനവും ആയിരിക്കെ കേരളത്തിന്റെ കടം സംസ്ഥാന ജിഡിപിയുടെ 37.2 % മാത്രമാണ് എന്നും ശിവദാസൻ

മുകളിൽ നിന്ന് അടിച്ചേൽപ്പിച്ച ഈ ‘ഫണ്ട് കട്ട്’ കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിന് നേരെയുള്ള തുറന്ന ആക്രമണമാണ്. ഭരണസംവിധാനത്തെ പ്രശ്‌നത്തിലാക്കുക എന്ന സങ്കുചിത ലക്ഷ്യത്തോടെയുള്ള ഇത്തരം നീക്കങ്ങൾ മൂലം കേരളത്തിലെ ജനങ്ങളാണ് ദുരിതത്തിലാവുന്നത്  എന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News