“മണിപ്പൂരിന് സമാനമായത് ഇനി എവിടെ വേണമെങ്കിലും സംഭവിക്കാം”: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകര്‍

കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രമുഖ സാമ്പത്തിക വിദഗ്ധൻ പരകാല പ്രഭാകര്‍. മണിപ്പുരിൽ സംഭവിച്ചതു കേരളത്തിലും സംഭവിക്കാമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അന്തരിച്ച കവി എസ്.രമേശന്റെ ഓർമ പുരോഗമന കലാ സാഹിത്യസംഘം ആരംഭിച്ച അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിന്റെ സ്ഥിതി ഇപ്പോഴും സാധാരണ നിലയിലേക്ക് മടങ്ങി വന്നിട്ടില്ല, എന്നാൽ ഈ വിഷയത്തിൽ കാര്യമായ വാർത്തകളൊന്നും പുറത്തുവരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. “ഇപ്പോഴിത് തടഞ്ഞില്ലെങ്കിൽ എവിടെ വേണമെങ്കിലും സമാനരീതിയിലുള്ള കലാപങ്ങൾ നടക്കാം. എവിടെ നടന്നാലും കേരളത്തിൽ നടക്കില്ല എന്ന തോന്നൽ ആര്‍ക്കും ഉണ്ടാകരുത്” എന്നും അദ്ദേഹം വ്യക്തമാക്കി.

Also Real: അധ്യാപകന്റെ കൈ വെട്ടിയ കേസ്: സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചവരുടെ വിവരം എൻഐഎയ്ക്ക് ലഭിച്ചതായി സൂചന

രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സാമ്പത്തിക മേഖലയുമൊക്കെ മോദി ഭരണത്തിനു കീഴിൽ താറുമാറായെന്ന് പരകാല പ്രഭാകര്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവർക്ക് കേന്ദ്ര സർക്കാർ ഒരു സീറ്റ് പോലും നൽകുന്നില്ലെന്നും തന്റെ പ്രസംഗത്തിൽ അദ്ദേഹം ആരോപിച്ചു. പട്ടിണിയും തൊഴിലില്ലായ്മയും രാജ്യത്തിന്റെ കടവും പെരുകി വരുമ്പോഴും ഇതെല്ലാം നിഷേധിക്കുന്ന മനോഭാവമാണ് കേന്ദ്ര സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.

1947 മുതൽ 2014 വരെ രാജ്യത്തിന്റെ ആകെ കടം 50 ലക്ഷം കോടി രൂപയായിരുന്നുവെന്നും, കഴിഞ്ഞ 9 വർഷത്തിനിടയിൽ ഇത് ഉയർന്നു 150 ലക്ഷം കോടി രൂപയായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുയരുന്നുവെന്നതാണ് ഇന്നത്തെ യാഥാർഥ്യം. 1990നു ശേഷം വീണ്ടും ആദ്യമായി 30 കോടി ജനങ്ങൾ പട്ടിണിയിലായി. എന്നാൽ തങ്ങൾ 23 കോടി ജനങ്ങളെ പട്ടിണിയിൽനിന്നു കൈപിടിച്ചു കയറ്റി എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ലോക പട്ടിണി സൂചികയിൽ ഇന്ത്യയുടെ നില ഏറെ താഴെ നിൽക്കുമ്പോഴും ഈ കണക്കൊക്കെ തെറ്റാണെന്നും അവർ ഇന്ത്യാ വിരുദ്ധരാണ് എന്നുമാണ് സർക്കാരിന്റെ അവകാശവാദം. യാഥാർഥ്യത്തെ കുറിച്ച് ആരു സംസാരിച്ചാലും അവരൊക്കെ ഇന്ത്യാ വിരുദ്ധരായി മുദ്ര കുത്തപ്പെടും എന്നതാണു നിലവിൽ സംഭവിക്കുന്നത്’’– അദ്ദേഹം പറഞ്ഞു.

Also Read; തമിഴിൽ സംസാരിച്ചു; വിദ്യാർത്ഥിയുടെ ചെവി വലിച്ചുകീറി അധ്യാപികയുടെ ക്രൂരത

പട്ടിണി ഇല്ലാതാക്കിയെങ്കിൽ എന്തുകൊണ്ടാണ് അടുത്ത അഞ്ചു കൊല്ലത്തേക്കു കൂടി പാവപ്പെട്ടവർക്കുള്ള റേഷൻ തുടരുന്നത് എന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സർക്കാരിന്റെ ഒരു കണക്കുകളും ഇപ്പോൾ വിശ്വസനീയമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘‘അവർ മാനദണ്ഡങ്ങളാണു മാറ്റുന്നത്. മുമ്പ് ഒരു കിലോമീറ്റർ നാലുവരി പാത നിർമിച്ചാൽ അത് കണക്കാക്കുന്നത് 1 കിലോമീറ്റർ എന്നായിരുന്നു. എന്നാൽ ഇത് ഇപ്പോൾ 4 കിലോമീറ്ററായാണു കൂട്ടുന്നത്. അതു ചൂണ്ടിക്കാട്ടി തങ്ങൾ ധാരാളം റോഡ് നിർമിക്കുന്നു എന്ന് സർക്കാർ അവകാശപ്പെടുകയും ചെയ്യും’’– പ്രഭാകർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News