ലാലു പ്രസാദ് യാദവിന്‍റെ 6 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി

ആര്‍ ജെ ഡി അധ്യക്ഷന്‍  ലാലു പ്രസാദ് യാദവിന്‍റെയും കുടുംബത്തിന്‍റെയും ആറ് കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ദില്ലിയിലെയും പട്നയിലെയും സ്വത്തുക്കളാണ് കണ്ടെത്തിയത്. ലാലുപ്രസാദ് യാദവ് കേന്ദ്ര റെയില്‍വേ മന്ത്രിയായിരുന്ന 2004 മുതൽ 2009 വരെയുള്ള കാലത്ത് നടന്ന ഗ്രൂപ്പ് ഡി നിയമനങ്ങളില്‍ ഉദ്യോഗാർഥികളില്‍നിന്ന് കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി ചുളുവിലക്ക് കൈപ്പറ്റിയെന്ന കേസിലാണ് നടപടി.

ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിനെയും ഭാര്യയും മുൻ മുഖ്യമന്ത്രിയുമായ റാബറി ദേവിയെയും മകൻ തേജസ്വി യാദവിനെയും പ്രതികളാക്കി ജൂലൈ മൂന്നിന് സി.ബി.ഐയും കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ വിവിധ സംസ്ഥാനങ്ങളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.

ALSO READ: നാളെ മുതല്‍ ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ്

റെയിൽവേയിൽ നിയമനങ്ങൾക്ക് പകരമായി ഉദ്യോഗാർഥികളുടെ ഭൂമിയും സ്വത്തുകളും ലാലു കുടുംബാംഗങ്ങൾക്കും ആശ്രിതർക്കും തുച്ഛ വിലക്ക് കൈമാറിയെന്നതാണ് കേസ്. റെയിൽവേ ജോലി ഒഴിവുകൾ പരസ്യപ്പെടുത്താതെ രഹസ്യമായി നിയമനങ്ങൾ നടത്തിയെന്നും സി.ബി.ഐ കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

അതേസമയം, നേരത്തെ നരേന്ദ്രമോദിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ലാലു പ്രസാദ് യാദവ് രംഗത്തു വന്നിരുന്നു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം വിദേശത്ത് അഭയം തേടുമെന്നും ലാലു പ്രസാദ് പറഞ്ഞു.  “മോദിയാണ് ഇന്ത്യ വിടാന്‍ ആലോചിക്കുന്നത്. അദ്ദേഹം ഇത്രയധികം രാജ്യങ്ങൾ സന്ദർശിക്കാൻ അതാണ് കാരണം. പിസയും മോമോസും ചൗ മേയും ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലം മോദി തേടുകയാണെന്നും ലാലു പറഞ്ഞിരുന്നു.

ALSO READ: സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം കൂട്ടില്ല: കേന്ദ്രം

മുംബൈയിൽ നടക്കാനിരിക്കുന്ന ഇന്‍ഡ്യയുടെ യോഗത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ലാലു പ്രസാദ് പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം താൻ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു- “നമ്മൾ ഐക്യം നിലനിർത്തുകയും ബി.ജെ.പിയെ പരാജയപ്പെടുത്തുകയും വേണം. നരേന്ദ്ര മോദി ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പക്ഷേ ഞങ്ങൾ ആ ശ്രമം പരാജയപ്പെടുത്തുമെന്നും ആര്‍ ജെ ഡി അധ്യക്ഷന്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News